ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മഹാരാഷ്ട്ര ചെമ്പൂരിനും ഗോവണ്ടി സ്റ്റേഷനും ഇടയില്‍ വച്ചാണ് സംഭവം നടന്നത്. 26കാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരായ ഇരുവരും രണ്ട് മാസം മുന്‍പാണ് വിവാഹം കഴിച്ചത്. തിങ്കളാഴ്ച ആദ്യവിവാഹത്തിലുള്ള കുഞ്ഞുമായി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ദമ്പതികള്‍ വാതിലിനടുത്താണ് നിന്നതെന്ന് റയില്‍വേ പൊലീസ് ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു.
വാതിലിനടുത്ത് നിന്ന് യുവതി മാറിനില്ക്കാന് ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് അവരെ അവിടെ തന്നെ പിടിച്ചുനിര്‍ത്തി. തുടര്‍ന്ന് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് റയില്‍വേ പൊലീസ് പറഞ്ഞു. പിന്നീട് ഗോവണ്ടി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ദമ്പതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരി സംഭവത്തെക്കുറിച്ച് റയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. യാത്രക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ റയില്‍വേ സ്റ്റേഷനില്‍ വച്ച് തന്നെ പൊലീസ് പിടികൂടി. ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക