ഞെട്ടിക്കുന്ന ഒട്ടേറെ വസ്തുതകളാണ് മെഗലഡോൺ സ്രാവുകളെ കുറിച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് വരെ ആറടി നീളമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഗർഭപാത്രത്തിനുള്ളിൽ വച്ച് തന്നെ ഒപ്പമുള്ളവരെ ഈ സ്രാവുകളുടെ ശിശുക്കൾ ആഹാരമാക്കാറുണ്ടായിരുന്നു. ഗർഭപാത്രത്തിനുള്ളിൽ വച്ചുള്ള ഈ യുദ്ധത്തിലെ വീരൻമാർ മാത്രമേ പുറംലോകം കാണൂവെന്ന് സാരം.
മറ്റു സ്രാവുകളുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ തക്കം പാർത്തിരിക്കുന്ന പല കടൽ ജീവികൾക്കും മെഗലഡോൺ കുഞ്ഞുങ്ങളുടെ അരികിൽ പോകാൻ ഭയമായിരുന്നു. കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ മറ്റു മത്സ്യങ്ങളെയും കടൽജീവികളെയുമൊക്കെ ലാവിഷായി ശാപ്പിട്ട് ഇവ പെരുകി വളർന്നു.
ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികൾ ഇവയുടെ ഡയറ്റിലുണ്ടായിരുന്നു. ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്.ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിക്ക് വായിലാക്കാൻ ഇവയ്ക്കു കഴിയും.
വായയിൽ ആകെ 276 പല്ലുകൾ. ഇവയുടെ കടിക്കാനുള്ള ശക്തി സമാനതകളില്ലാത്തതായിരുന്നു. ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പ്. 88 മുതൽ 100 വർഷം വരെ ഇവ ജീവിച്ചിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.
എല്ലുകൾക്കു പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങൾ നിർമിതമായിരിക്കുന്നത്. കാർട്ടിലേജുകൾ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വർഷങ്ങൾ ശേഷിക്കാത്തതിനാൽ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ്. മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും ശേഖരിക്കുന്നത്.
എന്നാൽ ബൽജിയത്തിനടുത്ത് ഒരു കടലിടുക്കിൽ നിന്ന് ഇവയുടെ നശിക്കാത്ത അസ്ഥികൂട ശേഖരങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഇവയിൽ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞർ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.
ആഗോളശീതീകരണം. ഭൂമിയെമ്പാടും താപനില വളരെയധികം താഴ്ന്നു. ഇതിന്റെ ഫലം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് സമുദ്രത്തിലാണ്.കടലാമകൾ മുതൽ കടൽപ്പക്ഷികൾ വരെ ചത്തൊടുങ്ങി. അന്നുണ്ടായിരുന്ന 43 ശതമാനം കടലാമകളും ചത്തെന്നാണു കണക്ക്. ഇര കിട്ടാതായതോടെയാണ് മെഗലഡോൺ സ്രാവുകൾക്ക് വംശനാശം സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക