ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈന. ഒരു തെളിവുമില്ലാതെ ഏകപക്ഷീയമായി ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിച്ച് അമേരിക്ക വീണ്ടും അതിന്റെ വിശ്വാസ്യത നശിപ്പിച്ചുവെന്ന് ചൈന പറഞ്ഞു.
ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചൈനയുടെ വ്യാവസായിക മേഖലയോടും ക്യൂബയോടും അമേരിക്ക സ്വീകരിക്കുന്ന സമീപനത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ഹുവാ ചുനിയിങ്ങ് അപലപിച്ചു.
ഒരു തെളിവും കാണിക്കാതെ അമേരിക്ക ക്യൂബയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്.ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങള്‍ തന്നെയാണ് ചൈനയ്ക്കെതിരെയും അമേരിക്ക ഉന്നയിക്കുന്നത്.
ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്ന ഓരോ ഘട്ടത്തിലും അമേരിക്ക സ്വന്തം വിശ്വാസ്യതയാണ് തകര്‍ക്കുന്നത്,” ഹുവാ ചുനിയിങ്ങ് പറഞ്ഞു.വാഷിംഗ്ടണും-ഹവാനയും തമ്മില്‍ സമാധനകരാറിലെത്തേണ്ടത് ജനങ്ങളുടെ മൗലിക അവകാശമാണെന്നും ചൈന പറഞ്ഞു.
ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ ആയുധമാണ് ഇതെന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡയാസ് കാനല്‍ പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തി പടിയിറങ്ങാനുള്ള നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപമാനിക്കപ്പെട്ട, സത്യസന്ധതയില്ലാത്ത, ധാര്‍മ്മികമായി പാപ്പരായ സര്‍ക്കാരിന്റെ അഹങ്കാരമാണിതെന്നാണ് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക