സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ വളരെ അധികമാണ്. പ്രത്യേകിച്ച് സിനിമനടിമാർക്കാണ് ഇത്തരത്തിൽ മോശം അനുഭവം കൂടുതലായുണ്ടാകുന്നത്. മുഖമില്ലാതെ വരുന്ന ഇത്തരം കമന്റുകളോട് പലപ്പോഴും തിരിഞ്ഞു നിൽക്കലാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്.
എന്നാൽ ലൈവിൽ അശ്ലീലം പറഞ്ഞ ആളെ തിരഞ്ഞു കണ്ടുപിടിച്ച് യുവനടി വിഡിയോ കോൾ ചെയ്താലോ? സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ‘തത്സമയം’ എന്ന ഷോർട്ട്ഫിലിമാണ്.
തിരക്കഥാകൃത്ത് മൃദുൽ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളിലൂടെ അശ്ലീലം പറയുന്നവർക്കെതിരെയാണ് ചിത്രം.
പൂർണമായും മൊബൈൽ വിഡിയോയിലൂടെയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിന് ഇടയിൽ തന്റെ ആരാധകരോട് സംസാരിക്കാൻ ഫേയ്സ്ബുക്കിൽ ലൈവിൻ വരുന്ന യുവനടിക്ക് നേരിടേണ്ടിവരുന്ന മോശം അനുഭവമാണ് ചിത്രത്തിൽ പറയുന്നുണ്ട്.
അപ്രതീക്ഷിത സന്ദേശം കണ്ട് താരം ലൈവ് കട്ട് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന ചർച്ചകളും തത്സമയത്തിൽ കാണിക്കുന്നു. അശ്ലീലം പറഞ്ഞവരുടെ മേൽവിലാസം സൈബര്സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും അവരിൽ ഒരാെള നടി തന്നെ നേരിട്ട് വിളിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരും ആദൃശ്യരല്ല എന്നാണ് ചിത്രം പറഞ്ഞുവക്കുന്നത്.
ആർദ്ര ബാലചന്ദ്രൻ, നീതു സിറിയക്, ഗൗരി കെ. രവി, എൽന മെറിന്, ഉല്ലാസ് ടി.എസ്. എന്നിവരാണ് തത്സമയത്തിൽ അഭിനയിച്ചിരിക്കുന്നത്. നിഖിൽ വേണുവാണ് ചിത്രത്തിന്റെ എഡിറ്റിങ്. സംഗീതം സൂരജ് എസ്. കുറുപ്പ്. ടോവിനോ തോമസ് നായകനായെത്തിയ ലൂക്കയുടെ തിരക്കഥാകൃത്താണ് മൃദുൽ. മികച്ച അഭിപ്രായമാണ് തത്സമയത്തിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക