അഡ്ലെയ്ഡ്: മേനി പ്രദർശിപ്പിക്കുന്ന വസ്ത്രം മാറ്റിയാലേ വിമാനത്തിൽ കയറാനാകൂവെന്ന് പരസ്യമായി പറഞ്ഞ് വിമാന ജീവനക്കാരി അപമാനിച്ചതായി യാത്രക്കാരിയുടെ പരാതി. വെർജിൻ ഓസ്ട്രേലിയക്കെതിരെയാണ് യുവതി ആരോപണവുമായി വന്നത്.
ഗോൾഡ് കോസ്റ്റിൽ നിന്നുള്ള കാതറിൻ ബാംപ്ടനെയാണ് അധികൃതർ തടഞ്ഞത്. വിമാനത്തിൽ കയറാനായി കാത്തിരിക്കവെ വിമാന ജീവനക്കാരിയെത്തി വിവരം യുവതിയോട് പറയുകയായിരുന്നു.
ചുറ്റമുള്ളവർ കേൾക്കുന്ന വിധം പരസ്യമായാണ് ജീവനക്കാരി തന്നെ അപമാനിച്ചതെന്ന് 23കാരിയായ കാതറിൻ പറയുന്നു. ”ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം പൈലറ്റിന് ഇഷ്ടമായില്ലെന്നും അതിനാൽ വിമാനത്തിൽ കയറ്റാൻ അദ്ദേഹം തയാറാകുന്നില്ലെന്നും വിമാന ജീവനക്കാരി എല്ലാവരും കേൾക്കെ പരസ്യമായി പറയുകയായിരുന്നു”- കാതറിനെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലുള്ള ഈ വിവേചനം ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു.
ധരിച്ചിരുന്നത് മാറ്റി മറ്റൊരു ടോപ്പ് ധരിക്കാനും ജീവനക്കാരി തന്നോട് ആവശ്യപ്പെട്ടുവെന്ന് കാതറിൻ പറയുന്നു. ”എല്ലാവരും വിമാനത്തിൽ കയറാനായി കാത്തിരിക്കുകയായിരുന്നു. ഈ അപമാനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എല്ലാവരും എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു”- യുവതി പറയുന്നു.
ടോപ്പിന് മുകളിൽ ജാക്കറ്റ് ധരിച്ച് അൽപ സമയത്തിനകം വിമാനത്തിൽ കയറിയ കാതറിൻ തന്റെ വസ്ത്രത്തിന് എന്താണ് കുഴപ്പമെന്ന് ജീവനക്കാരിയോട് ചോദിച്ചു. കൂടുതൽ മേനി പ്രദർശിപ്പിക്കുന്നവരെ പൈലറ്റിന് ഇഷ്ടമല്ലെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക