തിരുവനന്തപുരം :കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.
വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി–ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരതിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്.
കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിന്റെ കാരണം ഇവയാണ്. ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല. കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈതണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
കത്തി അകത്ത് നിന്ന് പൂട്ടിയ നിലയിലുണ്ടായിരുന്ന കുളിമുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നൂവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായി.
എന്നാല്‍ ആത്മഹത്യ ചെയ്യില്ലന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. മകൾക്കു രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാൽ പോലും അവൾക്കു എടുക്കാൻ സാധിക്കില്ലെന്നും അമ്മ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക