കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഓപ്പറേഷന് സ്ക്രീന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ ഇന്നു മാത്രം മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി.
എറണാകുളം ജില്ലയില്‍ മാത്രം 110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം 70, കൊല്ലം 71, മലപ്പുറം 48, വയനാട് 11എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കരിമ്ബട്ടിയിലുള്‍പ്പെടുത്തി രജിസ്ട്രേഷന് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. പിഴ തുക ഇ- ചെല്ലാന്‍ വഴിയാകും ഈടാക്കുക.
കര്‍ട്ടനുകളിട്ട് എത്തിയ ചിലര്‍ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കും മുഖ്യമന്ത്രിക്കും മാത്രമാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്ത് ഇളവ് നല്‍കിയിട്ടുള്ളത്. പരാതികള്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന് സ്ക്രീനും നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക