കൊല്ലം: വാഹന മോഷണവും വഴിയാത്രക്കാരെ കത്തി കാട്ടി കൊള്ളയടിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് എടത്വ ചങ്ങങ്കേരി ലക്ഷം വീട്ടിൽ വി. വിനീതിനെ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം. മജിസ്ട്രേട്ട് കോടതി – 2 ആണ് പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടു ഉത്തരവായത്. പ്രതിയെ ചോദ്യം ചെയ്തു തുടങ്ങി.
എസ്ബിഐ ജംക്ഷനിൽ യാത്രക്കാരനെ കത്തികാട്ടി പണം കവരാൻ ശ്രമിച്ചിരുന്നു. മത്സ്യം എടുക്കാൻ പോയ ബൈക്കു യാത്രക്കാരനെയാണു ഭീഷണിപ്പെടുത്തിയത്. വാഹനം പെട്ടെന്ന് ഓടിച്ചു യാത്രക്കാരൻ രക്ഷപ്പെടുകയായിരുന്നു. ആണ്ടാമുക്കം, കോട്ടമുക്ക് എന്നിവിടങ്ങളിൽ നിന്നു ബൈക്കുകളാണ് മോഷ്ടിച്ചത്. വ്യാഴം പുലർച്ചെ കടപ്പാക്കടയിൽ നിന്നു പൊലീസും നാട്ടുകാരും ചേർന്നു അതിസാഹസികമായാണ് വനീതിനെ പിടികൂടിയത്.
മനോദൗർബല്യമുള്ളവർക്കു നൽകുന്ന ഗുളികകൾ കഴിച്ചാണു വാഹന മോഷണവും കവർച്ചയും നടത്തുന്നതെന്നു വടിവാൾ വിനീത് പൊലീസിനോടു പറഞ്ഞു. കടപ്പാക്കടയിൽ പൊലീസും നാട്ടുകാരും ചേർന്നു പിടികൂടിയ രാത്രി 3 ഗുളിക കഴിച്ചിരുന്നു. ഗുളിക നാക്കിന്റെ അടിയിലാണ് ഇടുന്നത്.
3 ദിവസത്തോളം ഇതിന്റെ ലഹരി നിലനിൽക്കും. ക്ഷീണവും ഉറക്കവും വിശപ്പും അനുഭവപ്പെടില്ല. ഓടാനും ചാടാനും ഇരട്ടി കരുത്തു ലഭിക്കും. ഓടി രക്ഷപ്പെടുന്നത് ഈ കരുത്തിലാണ്. ലഹരി തലയ്ക്കു പിടിക്കുമ്പോഴാണു കത്തി കാട്ടി കവർച്ച നടത്തുന്നത്.
മനോരോഗ വിദഗ്ധന്റെ കുറിപ്പടി ഇല്ലാതെ ഈ ഗുളിക ലഭിക്കില്ല. ബെംഗളൂരുവിൽ പോയി കരിഞ്ചന്തയിൽ നിന്നു 25 ഗുളികകൾ അടുത്തിടെ വാങ്ങിയിരുന്നു. ഈ ഗുളികയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക