പല്ലശ്ശന – പാലക്കാട്: വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും, ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിലെ നങ്ങേലിയും, ദ ഡയറി ഓഫ് എ യംങ് ഗേളിലെ ആൻ ഫ്രാങ്കും, ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പുക്കിളിയും, അതേ വേഷത്തിൽ അതത് പുസ്തകങ്ങളുമായി പാടവരമ്പത്ത് വന്നത് നാട്ടുകാരിലും കുട്ടികളിലും ആശ്ചര്യമുളവാക്കി.
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി
പല്ലശ്ശനയിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ സംഘടിപ്പിച്ച ‘അക്ഷരാഞ്ജലി’ എന്ന പരിപാടിക്ക് വേണ്ടിയാണ് കുട്ടികൾ വിശ്രുത നോവലുകളിലെ കഥാപാത്രങ്ങളായി എത്തിയത്.
പല്ലശ്ശന പടിഞ്ഞാറെ അഗ്രഹാരത്തിന്റെ പാടവരമ്പുകളിൽ അരങ്ങേറിയ അക്ഷരാഞ്ജലിയിൽ കുട്ടികൾ കഥാപാത്രങ്ങളായി വേഷമിട്ട് വരുകയും പുസ്തകപരിചയം നടത്തുകയും ചില പ്രസക്തഭാഗങ്ങൾ വായിക്കുകയും ചെയ്തു.
കെ ഷാജികുമാർ ഉദ്ഘാടനം ചെയ്ത അക്ഷരാഞ്ജലിയിൽ ഒരു ഡസനിൽ പരം പുസ്തകങ്ങളാണ് കുരുന്നുകൾ തങ്ങളുടെ തലമുറയ്ക്ക് വേഷവിധാനങ്ങളോടെ വായിച്ചും തുടർവായനയ്ക്ക് പ്രേരകമാം വിധം കഥാസംഗ്രഹം നടത്തിയുമാണ് കുട്ടികൾ വായനയുടെ സ്വർഗ്ഗം തീർത്തത്.
ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി അഭിത സി, ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലിയായി നിവേദ്യ ശിവദാസ്, ആൻ ഫ്രാങ്കായി ധ്വനി കെ എസ്,
ഓ വി വിജയന്റെ ഖസാക്കിലെ അപ്പുക്കിളിയായി നവനീത് ശിവദാസൻ, പൗലോ കൊയ്ലോവിന്റെ ദ ആൽകെമിസ്റ്റിലെ സാൻറിയാഗോയായി വേദ് നിരഞ്ജൻ, മാധവിക്കുട്ടിയുടെ നീർമാതളം പൂത്തപ്പോളിലെ ആമിയായി ദ്യുതി കെ എസ്, ലൂയിസ് കരോളിന്റെ ആലീസിൻ വണ്ടർലാൻ്റിലെ ആലീസായി വേദിക സതീഷ്കുമാർ, എം ടിയുടെ കുട്ട്യേടത്തിയായി ശ്രീലക്ഷ്മി ശബരീഷ്, ഉറൂബിന്റെ ഉമ്മാച്ചുവായി പുണ്യ ഉണ്ണികൃഷ്ണൻ, ആർ കെ നാരായണന്റെ മാൽഗുഡി ദിനങ്ങളിലെ സാമിയായി അഭിനവ് ആർ, വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴത്തിലെ അമ്മയായി അർഷിത അരവിന്ദാക്ഷൻ, എസ് ശിവദാസിന്റെ മുത്തശ്ശിമാവും മുത്തച്ഛൻപ്ലാവിലെ കൊച്ചു മുഹമദ്ദായി അമൃതദേവും, ഇ സന്തോഷ് കുമാറിന്റെ അന്ധകാരനഴിയിലെ ശകുന്തളയായി അമൃത ആർ എന്നിവരാണ് കഥാപാത്രങ്ങളായി പാടവരമ്പിലെത്തിയത്.
കൂട്ടുകാർക്ക് പ്രസക്തമായ ഭാഗങ്ങൾ വായിച്ച് കൊടുക്കുക മാത്രമല്ല വായനയെ ഉദ്ദീപിപ്പിക്കുന്ന മട്ടിൽ എഴുത്തുകാരേയും എഴുത്തിനേയും പുസ്തകത്തേയും കാലത്തേയും പശ്ചാത്തലങ്ങളേയും പരിചയപ്പെടുത്തിയാണ് കുട്ടികൾ അക്ഷരാഞ്ജലി അർപ്പിച്ചത്.
കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളുമായി പാടവരമ്പിലൂടെ നടന്നെത്തിയ കുരുന്നുകൾ നാട്ടുകാരിലും അത്ഭുതമുളവാക്കി. കൂടുതൽ പുസ്തകങ്ങൾ അടയാളപ്പെടുത്തിയും വായിക്കാൻ പുതിയ പുസ്തകങ്ങൾ തരപ്പെടുത്തിയുമാണ് തണലിന്റെ കുട്ടിക്കൂട്ടം പിരിഞ്ഞത്.
ആർ സതീഷ്കുമാർ, കെ ഷാജികുമാർ എന്നിവരാണ് തണലിന്റെ അക്ഷരാഞ്ജലി നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക