നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ.. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും. ഉമ്മന്‍ചാണ്ടിക്ക് നല്കുന്ന പദവിയിലും ഡിസിസി പുനസംഘടനയിലും തീരുമാനമുണ്ടായേക്കും.
നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ഗൗരവമായ ചർച്ചകളിലേക്ക് കടക്കുകയാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പാർട്ടിക്കേല്‍പിച്ച ക്ഷീണം മറികടക്കാനുള്ള തിരുത്തൽ പ്രക്രിയക്കും യോഗത്തിൽ തീരുമാനമായേക്കും.
സംസ്ഥാന ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.
തദ്ദേശതോല്വിയുടെ പശ്ചാത്തലത്തില്‍ ഡിസിസിതല അഴിച്ചുപണിയോട് എ, ഐ ഗ്രൂപ്പുകള്‍ യോജിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ ഇപ്പോഴുളള അഴിച്ചുപണി ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് ഗ്രൂപ്പുകളുടെ പക്ഷം. ഇരട്ട പദവി പരിധിയിലുളള എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക