കാർഷിക നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ഡല്‍ഹി പൊലീസിനോട് പറഞ്ഞു.
ഡല്‍ഹി പൊലീസ് തന്നെയാണ് കർഷകരുടെ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത് . കേസ് ജനുവരി 27ന് വീണ്ടും പരിഗണിക്കും. ഇക്കാര്യത്തിൽ ഒരു ഉത്തരവ് നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. വാക്കാൽ പരാമർശം മാത്രമാണ് ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്.
മെയ് 2024 വരെ സമരം ചെയ്യാനും കർഷകർ തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭം ആദർശകരമായ വിപ്ലവമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം നാഗ്പൂരിൽ പത്രസമ്മേളനത്തിലാണ് ടികായിത് ഇക്കാര്യം അറിയിച്ചത്. താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം,രാജ്യത്ത് ഓരോ മണിക്കൂറിലും നൂറ് കര്‍ഷകര്‍ ഭൂരഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സെന്‍സസ് പ്രകാരമുള്ള രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2001ല്‍ 127.3 ദശലക്ഷം (1,273) ഭൂവുടമകളായ കര്‍ഷകരാണ് ഉണ്ടായിരുന്നതെങ്കില്‍ 2011ല്‍ ഇത് 118.7 ദശലക്ഷം (1,187) ആയി ചുരുങ്ങിയെന്ന് സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തിനിടെ ഭൂ ഉടമകളായ കര്‍ഷകരുടെ എണ്ണത്തില്‍ 8.6 ദശലക്ഷം (86 ലക്ഷം) കുറവാണ് ഉണ്ടായത്. അതേസമയം ഭൂരഹിതരായ കാർഷിക തൊഴിലാളികളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക