കൊച്ചി തൈക്കൂടത്ത് ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി വെച്ചും പൊള്ളിച്ചതായി പരാതി. സഹോദരീ ഭര്‍ത്താവാണ് കുട്ടിയെ പൊള്ളിച്ചതെന്നാണ് വിവരം.
കുട്ടിയെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്.
കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിനാണ് മൂന്നാം ക്ലാസുകാരനെ പൊള്ളിച്ചതെന്നാണ് വിവരം.
കുട്ടിയുടെ അച്ഛന് കുറച്ച് വര്‍ഷങ്ങളായി സ്ട്രോക്കിനെ തുടര്‍ന്ന് കിടപ്പിലാണ്. അച്ഛന് സുഖമില്ലാതായതോടെ അമ്മയും ജോലിക്ക് പോവാതായി.
ഇതിനിടയില്‍ സഹോദരിയുമായി പ്രണയത്തിലായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസവും. പലപ്പോഴും ഇയാള്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വിവാഹം കഴിഞ്ഞെന്ന് പറയുന്ന സഹോദരിയ്ക്ക് 18 വയസ്സായിട്ടില്ലെന്നും സഹോദരീ ഭര്‍ത്താവിന് 19 വയസ്സേ ആയിട്ടുള്ളു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പ്രായപൂര്‍ത്തി ആയില്ലെങ്കില്‍ യുവാവിനെതിരെ പോക്സോ ഉള്‍പ്പെടെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക