തെറ്റായ പ്രചരണങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംഗീത സംവിധായകൻ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള വിഷയത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകൾ ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്നുമായിരുന്നു പ്രചരണങ്ങൾ വന്നത്. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയരാജ പറഞ്ഞു. പ്രസാദ് സ്റ്റുഡിയോയിലെ തന്റെയിടം ഡിസംബറിലാണ് ഇളയരാജ ഒഴിഞ്ഞുകൊടുത്തത്.
മുപ്പതു വർഷത്തോളമായി പ്രസാദ് സ്റ്റുഡിയോയുടെ മുറിയാണ് റെക്കോഡിങ്ങിനായി ഇളയരാജ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റുഡിയോയുടെ സ്ഥാപകന്‍ എല്‍.വി. പ്രസാദിന്റെ പിന്‍ഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഇളയരാജയോട് മുറി ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വർഷങ്ങളായി ഉപയോഗിക്കുന്ന സ്റ്റുഡിയോയില്‍ നിന്ന് പുറത്താക്കുന്നതിനെ എതിര്‍ത്തും അവിടെ ഒരു ദിവസം ധ്യാനം ചെയ്യാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടും ഇളയരാജ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. തുടർന്ന് കേസുകൾ പിൻവലിക്കാമെങ്കിൽ സ്റ്റുഡിയോയിൽ പ്രവേശിക്കാനുള്ള അനുമതി നൽകാമെന്ന പ്രസാദ് സ്റ്റുഡിയോ ഉടമകളുടെ നിലപാട് ഇളയരാജയെ കേസ് പിൻവലിക്കാനുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക