കണ്ണൂര്‍ :മാടായി സര്‍വ്വീസ് സഹകരണ ബാങ്ക്, പട്ടുവം സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെടുത്ത വായ്പകളിന്മേല് കടാശ്വാസം അനുവദിക്കാന്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സര്‍ക്കാരിന് ശുപാര്‍ശ നല്കി. ആറ് വായ്പകളിലായുള്ള 2,56,202 രൂപ വായ്പാതുകയ്ക്കാണ് കടാശ്വാസമനുവദിക്കാന് ശുപാര്‍ശ. മാടായി സര്‍വ്വീസ് സഹകരണ ബാങ്ക് നല്കിയ മറ്റൊരു വായ്പയിലെ അപേക്ഷക യഥാര്‍ഥ മത്സ്യത്തൊഴിലാളിയാണെന്ന് ബോധ്യപ്പെടാത്തതിനാല്‍ കടാശ്വാസം നിഷേധിക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കാന്‍ അപേക്ഷകക്ക് ഒരവസരം കൂടി നല്കാന് കമ്മീഷന് നിര്‍ദ്ദേശിച്ചു. അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പക്ക് അനുവദിച്ച കടാശ്വാസം ലഭിച്ചില്ലെന്ന പരാതിയിലും മറ്റൊരു വായ്പ ഓഡിറ്റ് ചെയ്യാത്തതും സംബന്ധിച്ച്് രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കണ്ണൂര്‍ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ജോയിന്റ് ഡയറക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു സിറ്റിംഗ് നടന്നത്. 13 അപേക്ഷകളിലായി 4,00,656 രൂപ കടാശ്വാസമായി അനുവദിക്കാന്‍ കമ്മീഷന് ശുപാര്‍ശ ചെയ്തു. മത്സ്യത്തൊഴിലാളികളായ 50 ഗുണഭോക്താക്കള്‍ക്ക് 18,34,941 രൂപ കടാശ്വാസം അനുവദിക്കുന്നതിനുള്ള അര്‍ഹത പട്ടിക സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കമ്മീഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി എസ് ഗോപിനാഥന് അധ്യക്ഷത വഹിച്ചു. കമ്മീഷന് അംഗം ടി ജെ ആഞ്ചലോസ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ധനകാര്യ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക