കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായി ജയില്‍മോചിതനായ വിപിന്‍ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ വിചാരണ കോടതിയുടെ നിര്‍ദേശം. വ്യാഴാഴ്ച വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് വിപിന്‍ലാലിനെ ജയില്‍ അധികൃതര്‍ വിട്ടയച്ചത്.
എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് വിപിന്‍ലാലിനെ വിട്ടയച്ചതെന്ന് ചോദിച്ച് ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിഷയത്തില്‍ പരിശോധന നടത്തിയത്. മാപ്പുസാക്ഷിയെ വിട്ടയച്ചതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വിപിന്‍ലാലിനെ വിട്ടയച്ചതിന്റെ രേഖകള്‍ സഹിതം വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വ്യാഴാഴ്ച ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സാധാരണഗതിയില്‍ വിചാരണ പൂര്‍ത്തിയാകുന്നത് വരെ മാപ്പുസാക്ഷിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാറാണ് പതിവ്. എന്നാല്‍ മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചതോടെ വിപിന്‍ലാലിനെ ജയിലില്‍നിന്നും വിട്ടയക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദങ്ങളും കോടതി വ്യാഴാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക