ഭോപ്പാൽ: മലബന്ധം ഒഴിവാക്കാനാനെന്ന പേരിൽ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടർന്ന് യുവാവ് മരിച്ചു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം. സുക്രാം യാദവ് എന്ന യുവാവാണ് കംപ്രസർ ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചത്. ഇയാളുടെ സുഹൃത്തായ വിനോദ് താക്കൂർ എന്നയാളാണ് എയർ കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിൽ വായു നിറച്ചാൽ മലബന്ധമൊഴിവാക്കാനാകുമെന്ന് പറഞ്ഞ് അപകടകരമായ രീതിയിൽ ഇത് ഉപയോഗിച്ചത്.
സുക്രാമും വിനോദും ഭരോലി ഗ്രാമത്തിൽ ധാന്യ-സംസ്കരണ യൂണിറ്റിലെ ജീവനക്കാരാണ്. മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന് വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു.
നിമിഷങ്ങൾക്കുള്ളിൽ അബോധാവസ്ഥയിലായ സുക്രാമിനെ വൈകാതെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുക്രാമിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് കട്നി എസ്പി സന്ദീപ് ധാക്കാദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ആന്തരിക അവയവങ്ങൾ തകർന്നതാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. സുക്രാമിന്റെ മരണത്തെ തുടർന്ന് വിനോദ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വിനോദിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 337 പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക