അവിചാരിതമായി കൈവന്ന ഭാഗ്യത്തിന്റെ നിർവൃതിയിലാണ് ഇരിട്ടി വള്ള്യാട്ട് കോട്ടക്കുന്ന് കോളനിയിലെ 28-കാരനായ കെ. അജിത്തും ഭാര്യ 23-കാരിയായ രമ്യ രവിയും. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട ദമ്പതിമാരാണ് ഇവർ. പരേഡിൽ പങ്കെടുക്കുക മാത്രമല്ല, രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനും സംസാരിക്കാനുമുള്ള അപൂർവാവസരം കൂടിയാണ് ഇവർക്ക് ലഭിച്ചത്.
രാഷ്ട്രപതിയോടൊപ്പം വിരുന്നിലും പങ്കെടുക്കും. ഇക്കുറി സ്വാതന്ത്ര്യദിന പരേഡിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള പട്ടികവർഗ ദമ്പതിമാരെയാണ് തിരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് പണിയവിഭാഗത്തിൽപ്പെട്ട ഇവരെയാണ് തിരഞ്ഞെടുത്തത്. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് ആദ്യമായാണ് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ താത്കാലിക വാച്ച്മാനാണ് അജിത്ത്. രമ്യക്ക് ജോലിയില്ല. ഇവർ വിവാഹിതരായിട്ട് ഒരുവർഷമേ ആവുന്നുള്ളൂ.
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ദമ്പതിമാരിൽനിന്ന് ഐ.ടി.ഡി.പി. വകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോൾ അജിത്തും ഭാര്യയും ആദ്യം തന്നെ മുന്നോട്ട് വരികയായിരുന്നു. ജനുവരി 20-ന് ഇവർ തിരുവനന്തപുരത്തേക്ക് പോകും. 21-ന് അവിടെനിന്ന് വിമാനത്തിൽ ഡൽഹിയിലേക്കും. പരേഡിന് ശേഷം പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദർശിച്ച് ഫെബ്രുവരി രണ്ടിന് നാട്ടിലേക്ക് യാത്ര തിരിക്കും. ഐ.ടി.ഡി.പി. ഓഫീസിൽ നടന്ന ചടങ്ങിൽ എ.ഡി.എം. ഇ.പി. മേഴ്സി യാത്രയയപ്പ് നൽകി. പരിപാടിയിൽ പ്രോജക്ട് ഓഫീസർ വി. ശശീന്ദ്രൻ, അസി. പ്രോജക്ട് ഓഫീസർ വി. മഹ്റൂഫ് എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക