സൂറത്ത്: റോഡപകടത്തിൽ യുവതി മരിച്ച സംഭവം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭർത്താവ് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയിച്ച് ഗുജറാത്ത് ക്രൈംബ്രാഞ്ച്. 63 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് ശാലിനി എന്ന 21കാരിയെ ഭർത്താവ് അനുജ് എന്ന മോനു ക്രൂരമായി കൊല ചെയ്തത്. ശാലിനി പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് കൊല്ലപ്പെട്ടുഎന്നാണ് അനുജ് പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ, ഒരു കൂട്ടാളിക്കൊപ്പം ചേർന്ന് കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയ ശേഷം തലയിലൂടെ ട്രക്ക് കയറ്റി കൊല്ലുകയായിരുന്നെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. അനുജിനെയും കൂട്ടാളി മുഹമ്മദ് നഈം എന്ന പപ്പു ഉസ്മാൻ ഇസ്മായിലിനെയും (46) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ജനുവരി എട്ടിനാണ് ശാലിനി കൊല്ലപ്പെട്ടത്. ശാലിനിയും താനും ഒരുമിച്ചു പ്രഭാതനടത്തത്തിനു പോകുമ്പോൾ ഒരു വാഹനം ഇടിച്ച് ശാലിനി കൊല്ലപ്പെട്ടുവെന്നാണ് അനുജ് പൊലീസിനോട് പറഞ്ഞത്. താന്‍ കുറച്ചു മുന്നില്‍ നടന്നിരുന്നതിനാല്‍ ഏതു വാഹനമാണ് ഇടിച്ചതെന്നു കണ്ടില്ലെന്നും അനുജ് മൊഴി നൽകി. ശാലിനി റോഡില്‍ വീണു കിടക്കുന്നതാണു കണ്ടതെന്നും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നുമാണ് അനുജ് പറഞ്ഞത്. തുടക്കത്തിൽ ഇത് വിശ്വസിച്ച പൊലീസ് ശാലിനിയുടേത് അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ശാലിനിയുടെ പിതാവ് ഉത്തർപ്രദേശിലെ ജാഫർപുർ സ്വദേശി ധനിറാം യാദവിന്റെ സംശയത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
ജനുവരി എട്ടിന് അനുജും നഈമും ചേര്‍ന്ന് ശാലിനിയുടെ കഴുത്തു ഞെരിച്ച് ബോധരഹിതയാക്കി. തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ശാലിനിയെ ഒരു സർവിസ് റോഡില്‍ കൊണ്ടുപോയി കിടത്തിയ ശേഷം തലയിലൂടെ ട്രക്കിന്റെ പിന്‍ടയര്‍ കയറ്റിയിറക്കുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. മണല്‍ കയറ്റാനെന്ന പേരില്‍ പാല് മേഖലയില്‍നിന്ന് വാടകയ്ക്കെടുത്ത ട്രക്കാണ് ശാലിനിയെ കൊല്ലാന്‍ ഉപയോഗിച്ചത്.
ജനുവരി എട്ടിന് വെളുപ്പിന് രണ്ടു മണി വരെ അനുജും കുടുംബാംഗങ്ങളും യോഗി ഛൗക്ക് മേഖലയിലുണ്ടായിരുന്നുവെന്ന ധനിറാമിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മറ്റൊരു സ്ഥലത്തായിരുന്ന അനുജ് പിന്നീടെങ്ങിനെയാണ് പുലര്‍ച്ചെ ശാലിനിക്കൊപ്പം പ്രഭാത നടത്തത്തിനു പോയതെന്ന് ധനിറാം സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ വിശദമായ ചോദ്യം ചെയ്യലിൽ അനുജ് കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക