കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ഡെൽഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ സംഘർഷമുണ്ടാക്കാൻ പാക് ശ്രമമെന്നാണ് ദൽഹി പൊലീസ് വാദിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തുന്ന 308 പാകിസ്താൻ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞതായി ഡെൽഹി പൊലീസ് അവകാശപ്പെട്ടു.
‘പാകിസ്താനിൽ നിന്നുള്ള 308 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടര്‍ റാലിയില്‍ കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള നീക്കങ്ങൾ ഈ അക്കൗണ്ടുകളുടെ മറവിൽ നടക്കുന്നതായുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍നിന്നുമായി ലഭിച്ചിട്ടുണ്ട്’, പൊലീസ് ഇന്റലിജന്‍സ് വിഭാഗം കമ്മീഷണര്‍ ദേപേന്ദ്ര പതക് പറഞ്ഞു.
ജനുവരി 13നും 18നും ഇടയില്‍ പാകിസ്താനിൽ നിര്‍മിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുത് എന്ന കർശന നിർദേശവുമുണ്ട് കർഷകർക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക