ഡൽഹി∙ വിവാദമായ മൂന്നു കൃഷിനിയമങ്ങൾ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന് കർഷകന്റെ തുറന്ന കത്ത്. മോദിയോടു നിയമങ്ങൾ പിൻവലിക്കണമെന്ന് മാതാവ് ഹീരാബെൻ ആവശ്യപ്പെടണമെന്നാണ് കത്തിലുള്ളത്. പഞ്ചാബിൽനിന്നുള്ള ഹർപ്രീത് സിങ് എന്ന കർഷകനാണ്, മാതാവെന്ന നിലയ്ക്ക് മോദിയുടെ മേലുള്ള സകല അധികാരങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ മനസ്സു മാറ്റണമെന്ന് ഹീരബെന്നിനോട് അഭ്യർഥിച്ചത്.
പഞ്ചാബിലെ ഫിറോസാപുർ ജില്ലയിൽനിന്നുള്ള കർഷകനാണ് ഹർപ്രീത്. കാഠിന്യമേറിയ കാലാവസ്ഥയിലാണ് കർഷകർ സമരം ചെയ്യുന്നതെന്നതും രാജ്യത്തിന് അന്നമൂട്ടുന്നവർക്കാണ് ഈ അവസ്ഥയെന്നോർക്കണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണു കത്തിലുള്ളത്.
‘ഞാൻ ഈ കത്തെഴുതുന്നത് വളരെ വിഷമിച്ചാണ്. അമ്മയ്ക്കറിയാവുന്നതു പോലെ രാജ്യത്തെ ഊട്ടുന്ന അന്നദാതാക്കൾ കുറേ ദിവസമായി ഡൽഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നത്. കർഷകരുടെ താൽപര്യത്തിനെതിരായി പാസാക്കിയ നിയമങ്ങളോടുളള പ്രതിഷേധ സൂചകമായാണ് ഞങ്ങൾ ഇതു ചെയ്തത്. ഈ പ്രതിഷേധത്തിൽ പ്രായമായവർ തുടങ്ങി ചെറിയ കുട്ടികൾ വരെയുണ്ട്. പോരാത്തതിന് തണുത്ത കാലാവസ്ഥ ഞങ്ങളെ പലരെയും രോഗികളാക്കുന്നുമുണ്ട്. അതും ആശങ്കപ്പെടുത്തുന്നതാണ്– കത്തിൽ പറയുന്നു.
സമരമുഖത്തുളള കർഷകർക്കു വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്നും മകനെ (മോദിയെ) പറഞ്ഞു മനസ്സിലാക്കിച്ച് നിയമങ്ങൾ പിൻവലിപ്പിക്കണമെന്നും ഹര്‍പ്രീത് അപേക്ഷിച്ചു. അംബാനി, അദാനി തുടങ്ങിയ കോർപറേറ്റുകളെ സഹായിക്കാനാണ് മൂന്നു കരിനിയമങ്ങളും പാസ്സാക്കിയിട്ടുള്ളതെന്നും കത്തിൽ പറയുന്നു,
‘ഒട്ടേറെ പ്രതീക്ഷയുമായാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ മകൻ നരേന്ദ്ര മോദിയാണ് രാജ്യത്തെ പ്രധാനമന്ത്രി. കേന്ദ്രം പാസ്സാക്കിയ നിയമങ്ങൾ പിൻവലിക്കാൻ അദ്ദേഹത്തിന് എളുപ്പം സാധിക്കും. അമ്മ പറയുന്നത് അദ്ദേഹം തള്ളിക്കളയില്ലെന്നുതന്നെയാണ് എന്റെ വിശ്വാസം. ഒരു മകന് അതിനു സാധിക്കില്ല. അങ്ങന സംഭവിച്ചാൽ രാജ്യം മുഴുവൻ അമ്മയോടു നന്ദി പറയും’–കത്തിൽ വ്യക്തമാക്കുന്നു.
കർഷകരോടൊപ്പം സമരം ചെയ്തതിന് ഹർപ്രീതിനെ സിംലയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത് കുറച്ചു ദിവസങ്ങൾക്കു മുമ്പാണ്. അനുമതിയില്ലാതെ പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക