റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനാപകടത്തില്‍ നാല് ഫുട്ബോള്‍ താരങ്ങള്‍ക്ക് ദാരുണാന്ത്യം. ബ്രസീല്‍ ഫുട്ബോള്‍ ക്ലബ് പല്‍മാസിന്റെ പ്രസിഡന്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തില്‍ പോയ താരങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
ബ്രസീലിലെ വടക്കന്‍ നഗരമായ പല്‍മാസിന് സമീപമുള്ള ടൊക്കന്‍ഡിനന്‍സ് എയര്‍ഫീല്‍ഡിലാണ് അപകടം. വിമാനം റണ്‍വേയില്‍ നിന്ന് പറന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. ഇരട്ട എന്‍ജിനുള്ള വിമാനം പറന്നുതുടങ്ങിയ ഉടന്‍ തകര്‍ന്നു വീണ് കത്തിയമര്‍ന്നു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
കോപ വെര്‍ഡെ മത്സരത്തില്‍ പങ്കെടുക്കാനായി യാത്ര തിരിച്ച പല്‍മാസ് താരങ്ങളാണ് മരിച്ചത്. ഇന്ന് വില നോവയ്ക്കെതിരായ പോരാട്ടത്തിനായിട്ടായിരുന്നു താരങ്ങള്‍ യാത്ര തിരിച്ചത്. പല്‍മാസ് താരങ്ങളായ ലുക്കാസ് പ്രക്സിഡസ്, ഗ്വില്‍ഹെര്‍മെ നോയെ, റനുലെ, മാര്‍ക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്റ എന്നിവരാണ് മരിച്ചത്.
ടീമിലെ മറ്റ് താരങ്ങള്‍ നേരത്ത മറ്റൊരു വിമാനത്തില്‍ മത്സര സ്ഥലത്തേക്ക് യാത്ര തിരിച്ചിരുന്നു. അപകടത്തില്‍ മരിച്ച നാല് താരങ്ങളെ പ്രത്യേകം എത്തിക്കാനായിരുന്നു തീരുമാനം. ഈ നാല് താരങ്ങളും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ യാത്ര തിരിക്കേണ്ടി വന്നതിനാലാണ് ഈ നാല് താരങ്ങളെ മറ്റൊരു വിമാനത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഈ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക