ബിജെപിയുടെ വളര്‍ച്ച തടയാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സിപിഎം. ക്ഷേത്രഭരണ സമിതികളില്‍ ആര്.എസ്.എസുകാരല്ലാത്ത, സിപിഎം അനുഭാവമുള്ള വിശ്വാസികളെ എത്തിക്കണമെന്ന മുന്‍തീരുമാനം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കണം. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന റിപ്പോര്‍ട്ടിങ്ങിലാണ് ഇക്കാര്യം ചര്‍ച്ചയാകുന്നത്.
ബിജെപിക്ക് തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായില്ല എന്നാണ് സിപിഎം നേതാക്കള്‍ പരസ്യമായി പറയുന്നതെങ്കിലും പാര്‍ട്ടിയിലെ ചര്‍ച്ച ബിജെപിയുടെ വളര്‍ച്ച തടയുന്നതെങ്ങനെയെന്നാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപി 25000ല്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ 35 മണ്ഡലങ്ങളുണ്ടെന്നാണ് സിപിഎം കണക്ക്. തിരുവന്തപുരത്ത് 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. ചിറയിന്‍കീഴ് താലൂക്കിലെ നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപിയുടെ വളര്‍ച്ച അപകടസൂചനയാണ്.
കൊല്ലത്തിന്റെ കിഴക്കന്‍ നിയമസഭാമണ്ഡലങ്ങളിലും തിരുവനന്തപുരത്തിന്റെ പടിഞ്ഞാറന്‍ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റത്തിന് പിന്നില്‍ സാമുദായിക ഘടകങ്ങളുമുണ്ട്. ബിഡിജെഎസ്–ബിജെപി ബന്ധം ബിജെപിക്ക് എങ്ങനെ ഗുണം ചെയ്തെന്ന കാര്യം വിശദമായി പരിശോധിക്കണം. തൃശൂരില്‍ ഏഴും കൊല്ലത്തും പാലക്കാട്ടും ആറുവീതവും കാസര്‍കോട് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങള്‍ പരിശോധിച്ചാണ് ബിജെപിയെ ചെറുതായി കാണേണ്ടതില്ലെന്ന് സിപിഎം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
ക്ഷേത്രങ്ങളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇതിനായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തിക്കണം. ക്ഷേത്രം ഭരണസമിതികളില്‍ അംഗങ്ങളാകുകയും വേണം. നേരത്തെ തന്നെ സിപിഎം സംസ്ഥാനസമിതി തീരുമാനിച്ച കാര്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക