ഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയ്ക്കുസമീപം ഇന്നലെയുണ്ടായ സ്ഫോടനത്തെക്കുറിച്ച് ഇസ്രയേലിന്റെ പ്രതികരണമറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു.
ഇന്ത്യയില്‍ താമസിക്കുന്ന ഇസ്രയേലികളേയും ജൂതന്മാരെയും ഇന്ത്യന്‍ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.
ഇന്നലെ വൈകീട്ടോടെ നടന്ന തീവ്രത കുറഞ്ഞ സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുവിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
ഇസ്രയേല്‍ എംബസിയ്ക്കുസമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.
കേന്ദ്രമന്ത്രി എസ് ജയ്ശങ്കറും ഇസ്രയേല്‍ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്ഫോടനമാണെങ്കിലും ഇന്ത്യ വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക