വാഷിങ്ടണ്‍: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകള്‍ വാക്സിനേഷന് വെല്ലുവിളി ആയേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സാണ് ഈ ആശങ്ക പങ്കുവച്ചത്.
പലയിടങ്ങളിലും കൊറോണ വൈറസ് വകഭേദങ്ങള്‍ രോഗികളില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയ വാക്സിനുകള്‍ ജനിതക മാറ്റം സംഭവിച്ച വൈറസുകള്‍ക്കെതിരെയും ഫലപ്രദമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വരും നാളുകളില്‍ ഇത് വെല്ലുവിളിയാകുമെന്ന് കോളിന്‍സ് പറയുന്നു.
ശാസ്ത്രജ്ഞര്‍ ഇപ്പോഴും വൈറസിന്റെ ജനിതക ഘടനയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് വാക്സിന് നിര്‍മ്മാതാക്കള്‍ ഏറ്റവും ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിനായി ഫോര്‍മുലകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. എന്നാല്‍ വൈറസിന്റെ കൂടുതല്‍ വകഭേദങ്ങള്‍ കണ്ടെത്തുമ്പോള്‍ ആശങ്ക വര്‍ധിക്കുകയാണെന്ന് കോളിന്‍സ് പറഞ്ഞു.
തെക്കന്‍ ആഫ്രിക്കയിലും യുഎസിലെ മേരിലാന്‍ഡിലെ ബാള്‍ട്ടിമോര്‍ മേഖലയിലും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വകഭേദമാണിത്. സൗത്ത് കരോലിനയില്‍ വ്യാഴാഴ്ച ഇത്തരത്തില്‍ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം മേരിലാന്‍ഡില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് യാത്രാ പശ്ചാത്തലമില്ലെന്നത് സാമൂഹിക വ്യാപനത്തിന്റെ സൂചനയാണെന്നും കോളിന്‍സ് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വകഭേദത്തിനെതിര ഫലപ്രദമാണെന്ന നോവാവാക്സിന്റെ അവകാശവാദത്തെയും കോളിന്‍സ് എതിർത്തു. തെക്കന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം നേരത്തെ തന്നെ രോഗബാധിതരായവരിലെ സ്വാഭാവിക പ്രതിരോധ ശേഷിയെ നശിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതായി നോവാവാക്സ് പറയുന്നു. അവരുടെ വാക്സിന് പുതിയ വകഭേദത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
രോഗം വന്നവര്‍ വീണ്ടും രോഗബാധിതര്‍ ആകുന്നതിന്റെ സൂചനയാണിതെന്നും രോഗികളില്‍ സ്വാഭാവിക പ്രതിരോധ ശേഷി ഉണ്ടാകുന്നില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന ഒന്നാണെന്നും കോളിന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക