തിരുപ്പതി: ആന്ധ്രാപ്രദേശില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ രണ്ടു പെണ്മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കൃത്രിമം നടന്നതായി സംശയം.
അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ആരോ മനഃപൂര്‍വ്വം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ചതായി സംശയിക്കുന്നതായി മൂത്ത സഹോദരി അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ജനുവരി 24നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്.
അലേഖ്യയുടെ ഓണ്‍ലൈന്‍ സുഹൃത്തായ മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്തവയാണ് സഹോദരിമാരുടെ സമൂഹമാധ്യമങ്ങള്‍ ഹാക്ക് ചെയ്തതായി സംശയം ഉന്നയിച്ചത്. ലക്നൗ സ്വദേശിയാണ് മൃണാള്‍.
ലോക്ക്ഡൗണ്‍ കാലത്ത് സ്ഥിരമായി അലേഖ്യയുമായി ഓണ്‍ലൈനിലൂടെ ചാറ്റ് ചെയ്യാറുണ്ടെന്ന് മൃണാള്‍ പറയുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രിക അലേഖ്യ ആണ് എന്ന വരുത്തിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി മൃണാള്‍ ആരോപിച്ചു.
‘കഴിഞ്ഞ പത്തുമാസമായി അലേഖ്യയുമായി സൗഹൃദത്തിലായിരുന്നു. ഇത്രയും യുക്തിചിന്തയോടെ സംസാരിക്കുന്ന ഒരു കുട്ടിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ പുരോഗമന കാഴ്ചപ്പാടുള്ള കുട്ടിയാണ് അവര്‍. ധ്യാനത്തെ കുറിച്ചാണ് കൂടുതലായി പറയാറ്. കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെങ്കിലും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്തയായിരുന്നു അലേഖ്യയ്ക്ക്’ – മൃണാള്‍ പറയുന്നു.
അലേഖ്യയുടെ മരണത്തെ കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് മൃണാള്‍ പറയുന്നു. ‘സഹോദരിമാരുടെ സമൂഹമാധ്യമ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വസ്തുതയില്ല. സായ് ദേവിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്ത നിലയിലാണ്.
സായ് ദേവിയുടെ ഇന്‍സ്്റ്റാഗ്രാം പേജില്‍ അലേഖ്യയുടെ ചിത്രങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. മറ്റു പോസ്റ്റുകള്‍ ഒന്നുമില്ല. അലേഖ്യയുടെ ഇന്‍സ്റ്റാഗ്രാം പേജാണ് എന്നെ ഞെട്ടിച്ചത്. നേരത്തെ ഇത് പബ്ലിക് ഡൊമെയ്ന്‍ ആയിരുന്നില്ല. എന്നാല്‍ അലേഖ്യയുടെ മരണത്തിന് ശേഷം അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആരോ കൃത്രിമം കാണിച്ചതായി സംശയിക്കുന്നു.
നിലവില്‍ അലേഖ്യയുടെ സ്വകാര്യവിവരങ്ങള്‍ വരെ ആര്‍ക്കും കാണാവുന്ന വിധമാണ്. ഇതില്‍ നിന്ന് അലേഖ്യയെ വില്ലനായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് വ്യക്തമാണ്. സായ്ദേവിയെ പൂര്‍ണമായി ഒഴിവാക്കി അലേഖ്യയെ വില്ലനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്’- മൃണാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക