ഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് പേർക്കും ഇതിനോടകം കോവിഡ് പിടിപെട്ടതായി സിറോളജിക്കൽ സർവേ. ഇതുവരെ 1.8 കോടി പേർക്ക് രോഗം ബാധിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
എന്നാൽ ഇന്ത്യയിലെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം 30 കോടിയിലധികം വരുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തി.
നേരത്തെ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സർവേയിലും ഇതേരീതിയിലുള്ള ഫലം ലഭിച്ചിരുന്നു. രാജ്യത്തെ വിവിധ തൈറോകെയർ ലാബുകളിലായി നടന്ന ഏഴ് ലക്ഷം കോവിഡ് ടെസ്റ്റുകളുടെ വിശകലനത്തിൽ 55 ശതമാനം പേർക്ക് രോഗം ബാധിച്ചതായും കണ്ടെത്തിയിരുന്നു.
ഓഗസ്റ്റിൽ ഐസിഎംആർ നടത്തിയ സിറോളജിക്കൽ സർവേയിൽ ഇന്ത്യയിലെ 15 പേരിലൊരാൾക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലെ ചേരികൾ ഉൾപ്പെടെയുള്ള മേഖലകളിൽ രോഗബാധ ആറിലൊരാൾ എന്ന നിലയിലായിരുന്നു.
കഴിഞ്ഞദിവസം ഡൽഹിയിലെ സർവേയുടെ ഫലം പുറത്തുവന്നിരുന്നു. ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് അതായത് ഒരു കോടിയിലേറെപ്പേർക്ക് കോവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ജനസംഖ്യയുടെ 60 മുതൽ 70 ശതമാനം വരെ പ്രതിരോധശക്തി നേടിയാൽ മാത്രമേ വ്യാപനത്തെ മറികടക്കാൻ കഴിയൂ എന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക