തിരുവനന്തപുരം∙ ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെത്തുകാരന്റെ മകനെന്നത് തെറ്റായ കാര്യമായി കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. തന്റേത് കർഷക കുടുംബമാണ്. ചെത്തുകാരന്റെ മകന് എന്നത് അപമാനമായി കാണുന്നില്ല. കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം.
ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് താൻ. എന്തെങ്കിലും ദുര്‍വൃത്തിയിൽ ഏർപ്പെട്ട ആളിന്റെ മകനാണെന്നു പറഞ്ഞാൽ ജാള്യത തോന്നാം. ഇതിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് കാലത്തിന് ചേരുന്നതല്ല. എന്നെ അറിയുന്നവർക്ക് താൻ എന്തുജീവിതമാണ് നയിക്കുന്നതെന്ന് വ്യക്തമായി അറിയാം. മാറിയ കാലത്തെക്കുറിച്ച് അറിയാതെയാണ് ചിലരുടെ പരാമർശം. തന്റേത് ആഡംബര ജീവിതമാണോയെന്ന് നാടിന് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക