കൊപ്പം: നിന്ന നിൽപിൽ വീട് ഉയർത്തി നിലനിർത്തുന്ന കൗതുക വിദ്യയെക്കുറിച്ചു കേൾക്കാറുണ്ടെങ്കിലും കുലുക്കല്ലൂർ ഗ്രാമവാസികൾ അത് ആദ്യമായി നേരിട്ടു കണ്ടു. ഇടുതറ മക്കര പുത്തൻവീട്ടിൽ നാരായണന്റെ ഇരുനില വീടാണ് 3 അടിയോളം ഉയർത്തിയത്. കഴിഞ്ഞ രണ്ടു പ്രളയത്തിലും വീട്ടിലേക്കു വെള്ളം കയറിയിരുന്നു. ദിവസങ്ങളോളം വീട് വെള്ളത്തിനടിയിലായി. സമീപത്തെ തോട് കരകവിഞ്ഞ് കഴിഞ്ഞ മഴക്കാലത്തും മുറ്റം വരെ വെള്ളം എത്തി.
പ്രളയ ഭീഷണിയിൽനിന്നു കരകയറാൻ എന്തു മാർഗം എന്ന അന്വേഷണത്തിലായിരുന്നു നാരായണനും കുടുംബവും. അങ്ങനെ ഹരിയാനയിലെ ‘ആശീർവാദ്’ ഹൗസ് ലിഫ്റ്റിങ് കമ്പനിയെക്കുറിച്ചു വിവരം ലഭിച്ചു.
കമ്പനി അധികൃതർ വീടിന്റെ അവസ്ഥ വിലയിരുത്തി കരാർ ഏറ്റെടുത്തു. ചുമരിനും ജനാലകൾക്കും കോണിപ്പടിക്കും അടക്കം ഒരു കേടും സംഭവിക്കാതെയാണ് 1500 ചതുരശ്ര അടി വിസ്തീർണമുള്ള, 18 വർഷം പഴക്കമുള്ള വീട് ഉയർത്തിയത്.
നൂറ്റിയൻപതിലേറെ ഇരുമ്പ് ജാക്കികളുടെ സഹായത്തോടെയായിരുന്നു പ്രവൃത്തി. വീടിന്റെ നാലു ഭാഗവും ജാക്കികൾ സ്ഥാപിച്ച് ചുമർ തറയിൽനിന്ന് ഉയർത്തി തറപ്പണി അവസാന ഘട്ടത്തിലാണ്. ഉയർത്തിയ ഭാഗത്ത് വെട്ടുകല്ല് ഉപയോഗിച്ചു പടവു പൂർത്തിയാക്കി ജാക്കികൾ അഴിച്ചെടുക്കും. കഴിഞ്ഞ മാസം 18നാണു പ്രവൃത്തി ആരംഭിച്ചത്. മൂന്നു മാസത്തിനകം വീട് ഉയർത്തി നൽകാമെന്നാണു കരാർ. മൂന്നര ലക്ഷം രൂപയാണു ചെലവ്. കൗതുക സംഭവം കാണാൻ പരിസര പ്രദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക