പാലക്കാട്: നഗരത്തിലെ പുതുപ്പള്ളിത്തെരുവിൽ ആറു വയസ്സുകാരനെ വീട്ടിനുള്ളിലെ ശുചിമുറിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പൂളക്കാട് സുലൈമാന്റെ മകൻ ആമിൽ ഇഹ്സാൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗർഭിണി കൂടിയായ അമ്മ ഷഹീദയെ (32) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ 3.30നായിരുന്നു കൊലപാതകം. അമ്മ തന്നെയാണു പൊലീസിന്റെ 112 എന്ന സഹായ നമ്പറിൽ വിളിച്ചു വിവരം അറിയിച്ചത്. തുടർന്നു പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന പിതാവും കുട്ടിയുടെ 2 സഹോദരങ്ങളും കൊലപാതക വിവരം അറിഞ്ഞത്.
അമ്മയെ ഉടൻ സ്റ്റേഷനിലേക്കു മാറ്റി. കൊലപാതകത്തിന് ഉപയോഗിച്ച, കഴിഞ്ഞ ദിവസം വാങ്ങിയ കറിക്കത്തി ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. ശനിയാഴ്ച സമീപത്തെ വീട്ടിൽനിന്ന് ജനമൈത്രി പൊലീസിന്റെ നമ്പർ വാങ്ങിയിരുന്നു.
വീട്ടിനുള്ളിൽ ഒരു മുറിയിലാണു ഷഹീദയും ഇളയ മകൻ ആമിൽ ഇഹ്സാനും ഉറങ്ങിയിരുന്നത്. തൊട്ടടുത്ത മുറിയിലായിരുന്നു സുലൈമാനും മറ്റു 2 മക്കളും. ഉറങ്ങിക്കിടന്നിരുന്ന മകനെ പുലർച്ചെ 3.30നു ശുചിമുറിയിലേക്ക് എടുത്തുകൊണ്ടുപോയാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ കാലുകൾ തുണി ഉപയോഗിച്ചു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തു മുറിക്കുന്നതു തടയാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ കയ്യിൽ പരുക്കേറ്റിട്ടുണ്ട്.
ദൈവത്തിന്റെ പ്രീതിക്കായി ബലി കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു കൃത്യമെന്നു പ്രചാരണമുണ്ട്. ഇക്കാര്യം പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുമുണ്ട്.
അതേസമയം, മാനസിക പ്രശ്നങ്ങളാണു കാരണമെന്നു ബന്ധുക്കളും നഗരസഭാംഗം എം.സുലൈമാനും പറഞ്ഞു. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സുലൈമാൻ ടാക്സി ഡ്രൈവറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക