കൊച്ചി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ചമുറുക്കി ധർമജൻ ബോൾഗാട്ടി. വടക്കൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനനുമായി ധർമജൻ കൂടിക്കാഴ്ച നടത്തി. വിജയസാധ്യത ചർച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല.
കോൺഗ്രസിനോട് ചോദിച്ചില്ല, പാർട്ടി ഇങ്ങോട്ടുമൊന്നും പറഞ്ഞില്ല, പക്ഷേ ഏത് മണ്ഡലത്തിലാണെങ്കിലും മത്സരിക്കാൻ തയ്യാറാണെന്ന് ധർമജൻ ബോൾഗാട്ടി നേരത്തെ പറഞ്ഞതാണ്. നടൻ ബാലുശ്ശേരിയിൽ മത്സരിക്കുമെന്ന് ചർച്ചകൾ ഉയരുന്നതിനിടെയാണ് കൊച്ചിയിൽ പാർട്ടിയുമായി ചർച്ച നടക്കുന്നത്. പിവി മോഹനനുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സ്ഥാനാർത്ഥിത്വവും മണ്ഡലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. ധർമജനെപ്പോലൊരാൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് പിവി മോഹനനൻ പറഞ്ഞു.
ധർമജനെ ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. മണ്ഡലത്തിലെ ചില പൊതുപരിപാടികളിൽ ധർമജൻ പങ്കെടുക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ വൈപ്പിനും പരിഗണനയിലുണ്ട്. മണ്ഡലമേതായാലും മത്സരിക്കും, പാർട്ടി പറഞ്ഞാൽ മതി എന്ന് താരം ആവർത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക