തൃശൂർ : മതിലകത്ത് മുതിർന്ന ദമ്പതികളെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ആഭരണവും പണവും തട്ടിയെടുക്കാനായിരുന്നു ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അയൽവാസികൾ നിലവിളി കേട്ടുവന്നതോടെ രക്ഷപ്പെട്ടെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് അക്രമം നടന്നത്. തനിച്ചുതാമസിച്ചിരുന്ന മുതിർന്ന ദമ്പതികളെ വീടിനകത്തു കയറി രണ്ടു പേർ കൊലപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാരനായ ജിഷ്ണു ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതോടെ കവർച്ചാസംഘത്തെ തിരിച്ചറിഞ്ഞു. ജിഷ്ണുവും സുഹൃത്ത് വിഷ്ണുവും ചേർന്നായിരുന്നു വീട്ടിൽക്കയറിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാൻ പ്രതികൾക്കു പണം വേണമായിരുന്നു.
മുതിർന്ന ദമ്പതികൾ തനിച്ചു താമസിക്കുന്നത് പ്രതികൾ നേരത്തെ ശ്രദ്ധിച്ചിരുന്നു. ഒരാഴ്ച നീണ്ട ആസൂത്രണത്തിനു ശേഷം ഇരുവരും ദമ്പതികളുടെ വീട്ടിൽ അർധരാത്രിയെത്തി. ഇരുന്പുഗ്രിൽ വളച്ച് അകത്തുകയറി വാതിലിൽ മുട്ടി.
വാതിൽ തുറന്ന ദന്പതികളെ ആക്രമിച്ചു. ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടു. കത്തിക്കൊണ്ട് കുത്തി. ഇതിനിടെ, ദന്പതികളുടെ നിലവിളി അയൽവാസികൾ കേട്ടു. അവർ ലൈറ്റിട്ട് പാഞ്ഞെത്തിയ ഉടൻ പ്രതികൾ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക