ഹൈദരബാദ്: ഹൈദരബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. നാലംഗസംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. രണ്ട് പ്രതികളെ പൊലീസ് പിടികൂടി.
കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി ബുധനാഴ്ച ആറ് മണിയോടെയാണ് ഓട്ടോയില്‍ കയറിയത്. ഒരു സ്ത്രീയും കുട്ടിയും ഓട്ടോയിലുണ്ടായിരുന്നു. അടുത്ത സ്ഥലത്ത് സ്ത്രീയും കുട്ടിയും ഇറങ്ങിയതോടെ അക്രമി സംഘം ഓട്ടേയില്‍ കയറി. കുറച്ച് മാറി ഓട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു വാഹനത്തിലേക്ക് വലിച്ചുകയറ്റി. ഇതിനിടെ പെണ്‍കുട്ടി മൊബൈലില്‍ വിളിച്ചതാണ് തുണയായത്.
വീട്ടുകാര്‍ നല്കിയ വിവരവും പെണ്‍കുട്ടിയുടെ മൊബൈല്‍ സിഗ്നലും പിന്തുടര്ന്ന് എത്തിയ പൊലീസ് ഒടുവില്‍ വാഹനം കണ്ടെത്തി. അപ്പോഴെക്കും കുറ്റിക്കാട്ടില്‍ ഈ സംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
പൊലീസിനെ കണ്ടപ്പോള്‍ മരക്കഷണം കൊണ്ട് പെണ്‍കുട്ടിയുടെ തലയ്ക്കടിച്ച ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രയില്‍ ചികിത്സയിലാണ്. പൊലീസ് നടത്തിയ തിരച്ചിലിലാണ് രണ്ട് പ്രതികള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക