പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫ് ഘടകക്ഷിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. എന്‍സിപിയുടെ ഏഴു ജില്ലാ പ്രസിഡന്റുമാരും 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും തനിക്കൊപ്പമുണ്ടെന്ന് കാപ്പന് പറഞ്ഞു.
എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. തീരുമാനം അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്ക്കും.
101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്. താന്‍ പാലായില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. വന്‍ വികസനങ്ങളാണ് താന്‍ എംഎല്‍എയായ ശേഷം പാലായില്‍ നടന്നത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്.
താന്‍ നല്കിയ അപേക്ഷകള്‍ക്കൊക്കെ അനുമതി നല്‍കിയത് അദ്ദേഹമാണ്. എന്നാല്‍, സീറ്റ് നല്കുന്ന കാര്യത്തില്‍ മുന്നണി അവഗണിച്ചെന്നും മാണി സി കാപ്പന് പറഞ്ഞു.
ഇടതു മുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരും മുമ്പാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക