തഞ്ചാവൂർ: കുരങ്ങുകൾ എടുത്തുകൊണ്ടുപോയ 8 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ മേൽക്കൂരയിൽ കയറിയ കുരങ്ങുകൾ ഓടുകൾ മാറ്റി വീട്ടിൽ പ്രവേശിച്ച് കുഞ്ഞിനെ എടുത്തുകൊണ്ട് പോകുകയായിരുന്നെന്നാണ് മാതാവ് ബുവനേശ്വരി പറയുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. അതേസമയം കുഞ്ഞിന്റെ ഇരട്ട സഹോദരിയെ രക്ഷപെടുത്തി.
ശനിയാഴ്ച തഞ്ചാവൂർ കൊട്ടാരത്തിന് സമീപത്തുള്ള വീട്ടിൽ തന്റെ ഇരട്ടകുട്ടികളെ ഉറക്കി കിടത്തിയതായിരുന്നു ബുവനേശ്വരി. ഇതിനിടയിലാണ് കുരങ്ങന്മാർ വീട്ടിൽ എത്തി കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോയത്.
മേൽകൂരയിൽ കുരങ്ങുകളെ കണ്ട ബുവനേശ്വരി ആദ്യം ഭയന്ന് നിലവിളിക്കുകയായിരുന്നു. പിന്നീടാണ് തറയിൽ പായ വിരിച്ച് കിടത്തിയിരുന്ന കുഞ്ഞുങ്ങളെ കാണാതായ കാര്യം അവർ മനസിലാക്കിയത്. ബുവനേശ്വരിയുടെ നിലവിളി കേട്ട് അയൽക്കാർ അവിടേക്ക് ഓടിക്കൂടി.
ഇതിനിടയിൽ ഒരു കുഞ്ഞിനെ വീടിന് മുകളിൽ നിന്ന് കണ്ടെടുത്തെങ്കിലും മറ്റേകുഞ്ഞിനെ കണാൻ കഴിഞ്ഞില്ല. തുടർന്നാണ് വീടിന് സമീപത്തെ കിടങ്ങിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ മെഡിക്കൽ സംഘമാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക