ആലത്തൂർ: അരുമ മക്കളുടെ വേർപാടിൽ ഇരുട്ടുനിറഞ്ഞ കുതിരപ്പാറ കരിയംകാട് വീട്ടിൽ ഇനി ജസീറും റംലയും മാത്രം.
വീടിെൻറ പിൻഭാഗത്ത് പാത്രങ്ങൾ കഴുകികൊണ്ടിരിക്കെ കുട്ടികൾ കളിക്കാൻ പോയത് ഉമ്മ റംല അറിഞ്ഞിരുന്നില്ല. സാധാരണ പുറത്ത് എവിടെയും പോകാത്ത കുട്ടികൾ പുറത്തുപോയതറിഞ്ഞ മാതാവ് റംലക്ക് എന്തോ വിഷമം തോന്നി.
വേഗത്തിൽ പാത്രങ്ങൾ കഴുകിവെച്ചശേഷം കുട്ടികളെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് ഇവരുടെ കൂടെപോയ കുറച്ചകലെയുള്ള വീട്ടിലെ ഏഴുവയസ്സുകാരിയായ ശ്രുതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടത്. അങ്ങനെയാണ് റംല അപകട വിവരം അറിയുന്നത്.
തങ്ങളുടെ എല്ലാമായിരുന്ന മൂന്നുകുരുന്നുകൾ വളരുന്നതും കാത്തിരുന്ന്, അവർക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇരുവരും. ജസീർ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം, മക്കളുടെ ആവശ്യങ്ങൾക്ക് തികയാതെ വരുമെന്ന് ഓർത്ത് ഭാര്യ റംല തയ്യൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു.
മധുര പലഹാരവുമായി വരാമെന്ന് പറഞ്ഞ് കൈവീശി, യാത്ര പറഞ്ഞുപോയ പിതാവ്, പിന്നെ അറിയുന്നത് അരുമ മക്കളായ മൂവരുടെയും വേർപാട്. ജസീറിെൻറയും റംലയുടെയും നെഞ്ച് തുളച്ചുകയറുന്ന ദുഃഖത്തിന് പകരംവെക്കാൻ ആർക്കും സമാശ്വാസ വാക്കുകൾ ഇല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക