ചെന്നൈ∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഋഷഭ് പന്ത് പുറത്തെടുത്തഋഷഭ് പന്ത്വിനെ പുകഴ്ത്തി സുനിൽ ഗാവസ്കർ. ഒരു വശത്ത് ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ബൗണ്ടറികൾ പറത്തി ഇന്ത്യൻ സ്കോർ ഉയർത്തിയ പന്തിന്റേത് ബുദ്ധിപരമായ കളിയായിരുന്നെന്നാണു ഗാവസ്കർ വിലയിരുത്തുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 ന് പുറത്തായപ്പോൾ 58 റൺസുമായി പുറത്താകാതെനിന്ന ബാറ്റ്സ്മാനാണ് ഋഷഭ് പന്ത്.
ബുദ്ധിമുട്ടേറിയ സാഹചര്യം ഋഷഭ് പന്ത് കൃത്യമായി കൈകാര്യം ചെയ്തതായും സുനിൽ ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. പന്തിന് മറ്റൊരു അർധസെഞ്ചുറി കൂടി, ഞായറാഴ്ച അദ്ദേഹം പുറത്തെടുത്ത കളി മികച്ചതായിരുന്നു. പ്രത്യേകിച്ച് അക്സർ പട്ടേൽ പുറത്തായ ശേഷം. തുടർന്ന് അദ്ദേഹം സ്കോറുയര്‍ത്തി. ഇതുപോലൊരു പിച്ചിൽ വാലറ്റത്തെ ബാറ്റ്സ്മാൻമാരെ കൂട്ടുപിടിച്ച് ഏറെ നേരം തുടരാൻ സാധിക്കില്ല.
അദ്ദേഹം സാഹചര്യം കൃത്യമായി മനസ്സിലാക്കി. ശരിയായ സമയത്ത് ആക്രമിച്ച് കളിച്ച് റൺസ് കണ്ടെത്തി. ഇത്തരം പ്രകടനം ഒരു യുവതാരം പുറത്തെടുത്തതിൽ സന്തോഷമുണ്ട്. എപ്പോഴെല്ലാം ആക്രമിക്കണമെന്നും സിംഗിളുകൾ കണ്ടെത്തണമെന്നുമുള്ള കൃത്യമായ കണക്കെടുപ്പോടെയാണു പന്ത് കളിച്ചത്– ഗാവസ്കർ പറഞ്ഞു. 77 പന്തുകളിൽനിന്നാണ് പന്ത് 58 റൺസ് നേടിയത്. ഏഴു ഫോറുകളും മൂന്ന് സിക്സും താരം നേടി.
പന്തിന്റെ ബാറ്റിങ് കണ്ട് അമ്പരന്ന് നിൽക്കുന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ ചിത്രവും പിന്നാലെ പുറത്തുവന്നു. പന്ത് സിക്സ് നേടിയപ്പോഴുള്ള കോലിയുടെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ പൂജ്യത്തിന് പുറത്തായിരുന്നു. അഞ്ചു പന്തുകൾ നേരിട്ട കോലി മൊയീൻ അലിയുടെ പന്തില്‍ ബോൾഡാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക