എടച്ചേരി: യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ .എടച്ചേരിയില്‍ യൂത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പിന്നാലെയാണ് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് രാഹുല്‍ രാജിന്റെ പ്രകോപന പ്രസംഗം.
മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്നും മുമ്പ് പാര്‍ട്ടിയെ വെല്ലുവിളിച്ച കെടി ജയകൃഷ്ണന് ഇന്ന് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമാണെന്നും പ്രസംഗത്തില്‍ താക്കീത് നല്കുന്നു.
എടച്ചേരി പഞ്ചായത്തിലെ 12, 13 വാര്‍ഡില്‍ യുഡിഎഫ് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കെഎസ്ഇബി അഴിച്ചുമാറ്റിയതോടെയാണ് ഇവിടെ സംഘര്‍ഷത്തിന് തുടക്കം. സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം നടത്തുന്നതിനിടെ സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു യുഡിഎഫ് ആരോപണം.
പ്രസംഗത്തിന്റെ ഉള്ളടക്കം;
‘മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റില്ല, മനസിലാക്കിക്കോ നിങ്ങള്‍. അതിന് മാത്രം ശേഷിയൊന്നും ഒരു കോണ്‍ഗ്രസുകാരനും ഈ പ്രദേശത്തില്ല. ഒരു കാര്യം കൂടി പറഞ്ഞുവെക്കാം. ഈ മണ്ണിന്റെ പേര് എടച്ചേരിയെന്നാണ്. എടച്ചേരിയുടെ ചരിത്രത്തില്‍ എഴുതപ്പെട്ട മനുഷ്യരുണ്ട്. കണാരേട്ടനാണ്, ഇവി കൃഷ്ണേട്ടനാണ്. കമ്മ്യൂണിസ്റ്റ് പോരാളികളാണ്. അല്ലാതെ കള്ളും കഞ്ചാവും വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന ഈ കോണ്‍ഗ്രസിന്റെ നാറികളുടേതല്ല.
യൂത്ത് ലീഗുകാരനോട് ഒരു കാര്യം കൂടി പറഞ്ഞുവെക്കുകയാണ്. തെരഞ്ഞെടുപ്പടുക്കുന്ന സമയത്ത് കള്ളകഥകള്‍ പ്രചരിപ്പിക്കരുത്. ഞങ്ങള്‍ പറഞ്ഞുതരാം. നിലക്ക് നിര്‍ത്തും. ആര്‍എസ്എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അറിയാല്ലോ യൂത്ത് ലീഗിന്, ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു കെടി ജയകൃഷ്ണ്‍.
ഡിവൈഎഫ്ഐക്കാരന് റോഡില്‍ ഇറങ്ങി കഴിഞ്ഞാല്‍ കൊല്ലും, കഴുവേറ്റും എന്നായിരുന്നു വെല്ലുവിളിച്ചത്. ഒരു കാര്യം മനസിലാക്കിക്കോ, ആ കെടി ജയകൃഷ്ണന് ഇന്ന് നിങ്ങള്‍ക്ക് ഡിസംബര്‍ 1 ന്റെ പോസ്റ്ററില്‍ മാത്രമെ കാണുള്ളു. ആ ആര്‍എസ്എസിനേക്കാളും ഒന്നും വലുതല്ല എടച്ചേരിയിലെ യൂത്ത് ലീഗ്, എടച്ചേരിയിലെ കോണ്‍ഗ്രസ്.
മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസ് പ്രവര്‍ത്തകനും യൂത്ത് ലീഗ് പ്രവര്‍ത്തകനും നടത്താം. അപവാദ പ്രചരണങ്ങളുമായി മുന്നില്‍ നിന്നും കഴിഞ്ഞാല്‍, ഞങ്ങള്‍ വാഴ കത്തിയുമായി ഡിവൈഎഫ്ഐ പ്രഖ്യാപിക്കുകയാണ്. ഒറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടില്‍ ഇറങ്ങി നടക്കില്ല.’ എന്നായിരുന്നു കൊലവിളി പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക