ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യമന്ത്രാലത്തിന് അയച്ച കത്ത് പ്രതിപക്ഷ നേതാല് രമേശ് ചെന്നിത്തലപുറത്തുവിട്ടു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസി കണ്‍സെപ്റ്റ് ലെറ്റര്‍ അയച്ച വിവരം കേന്ദ്രത്തെ ധരിപ്പിക്കുന്ന കത്തില്‍ ഇഎംസിസിയുടെ ക്രെഡന്‍ഷ്യല്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അപേക്ഷിച്ചതായും ചെന്നിത്തല പറയുന്നു.
ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍വെച്ച് സര്‍ക്കാര്‍ കൈ കഴുകാനാണ് ശ്രമിക്കുന്നത്.
പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഈ കരാര്‍ മറ്റ് നടപടികളിലേക്ക് കടന്നേനെയെന്നും ചെന്നിത്തല മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളാണെന്നും ചെന്നിത്തല ആഞ്ഞടിച്ചു.
ചെന്നിത്തലയുടെ വാക്കുകള്‍:
ഇഎംസിസിയുമായി കരാര്‍ ഉണ്ടാക്കി കടലിനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുന്നു മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള വന്‍ ഗൂഢോലോചനയാണ് നടന്നതെന്ന് വ്യക്തമായികഴിഞ്ഞു. പ്രതിപക്ഷം കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ സര്‍ക്കാര്‍ കരാര്‍ നടപടിയുമായി മുന്നോട്ട് പോയേനെ. പ്രധാനപ്രതികള്‍ മേഴ്സിക്കുട്ടയമ്മയും ഇപി ജയരാജനുമാണ്. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ മാനിക്കാതെ അമേരിക്കന്‍ കുത്തക കമ്പനിയ്ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തു എന്നത് അത്യന്തം ഗൗരവകരമാണ്. അടിമുടി ദുരൂഹതയാണ് ഈ പദ്ധതിയ്ക്കുപിന്നിലുള്ളത്. അത് മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ആദ്യംമുതല്‍ ശ്രമിച്ചത്.
ഇഎംസിസിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത് 2020 ഫെബ്രുവരി 28നാണ്. അസന്റ് എന്ന വ്യവസായ നിക്ഷേപസമ്മേളനം നടന്നത് 2020 ജനുവരി 9,10 തീയതികളിലാണ്. അതായത് അസന്റ് കഴിഞ്ഞ് 48 ദിവസങ്ങള്‍ക്ക്ശേഷം ധാരണാപത്രം ഒപ്പിടുകയുമായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് പോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരികയും എല്ലാം ഒരുമിച്ച് ഒപ്പിടുകയുമായിരുന്നില്ല. കൃത്യമായ ചര്‍ച്ചകള്‍ക്ക ശേഷമാണ് ധാരണ ഒപ്പുവെച്ചത് എന്നത് വ്യക്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിയമസഭയില്‍ നിന്നും മറച്ചുവെച്ചു. ഇതിനെക്കുറിച്ച് സഭയില്‍ ചോദിച്ചപ്പോഴും വ്യക്തമായ മറുപടി നല്‍കിയില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ കാര്യം പൂര്‍ണ്ണമായും സഭയില്‍ നിന്നും മറച്ചുവെച്ചു. എന്തുകൊണ്ടാണ് ഇത് സഭയില്‍ നിന്ന് മറച്ചുവെച്ചത്?
സര്‍ക്കാര്‍ ഇത് ഗൗരവമായിട്ടുതന്നെയാണ് കണ്ടിട്ടുള്ളത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിയ്ക്ക് കത്തയച്ചിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഒരു കണ്‍സെപ്റ്റ് ലെറ്റര്‍ ഇഎംസിസി സമര്‍പ്പിച്ചിട്ടുണ്ടെന്നും അവരുടെ ക്രെഡന്‍ഷ്യല്‍സ് അന്വേഷിക്കണമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.
എന്നിട്ട് ഇപ്പോള്‍ ഇതെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ കള്ളങ്ങളും ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക