സഭയിൽ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിൽ വി. നാരായണ സാമി നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാർ രാജിവെയ്ക്കുമെന്ന് സൂചന. സ്പീക്കർ അടക്കം നിലവിൽ 9 അംഗങ്ങളാണ് യു.പി.എയ്ക്ക് ഉള്ളത്. അതേസമയം പ്രതിപക്ഷത്ത് 14 അംഗങ്ങൾ ഉണ്ട്. ഇന്നലെ മാത്രം 2 പേരാണ് രാജിവച്ചത്.
കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നാരായണ സാമി സർക്കാർ പ്രതിസന്ധിയിലാകുന്നത്. സർക്കാരിലും പാർട്ടിയിലും രണ്ടാമനായിരുന്ന നമശിവായം മുഖ്യമന്ത്രി നാരായണ സാമിയുമായുള്ള വഴക്കിനൊടുവിൽ ഈ മാസം ആദ്യം പാർട്ടി വിട്ടു ബി ജെ പി കൂടാരം കയറി. പിറകെ നമശിവായം ക്യാമ്പിലെ മൂന്ന് കോൺഗ്രസ് എം. എൽ എ മാർ രാജിവച്ചു. ഇന്നലെ ഡിഎംകെ അംഗം വെങ്കിടേശും രാജി സമർപ്പിച്ചതോടെ സർക്കാരിന്റെ പതനം അനിവാര്യമായി. ഇതോടെ 32 അംഗ സഭയിൽ ഭരണ മുന്നണിയായ യു.പി.എയുടെ അംഗ സഖ്യ സ്പീക്കർ അടക്കം 9 ആയി ചുരുങ്ങി.
പ്രതിപക്ഷത്ത് നാമനിർദേശം ചെയ്യപെട്ടവർ അടക്കം 14 പേർ ഉണ്ട്. നാമനിർദേശത്തിലൂടെ സഭയിലെത്തിയ മൂന്ന് പേർക്ക് ‘വോട്ടവകാശമില്ലന്നാണ് കോൺഗ്രസ് വാദം. ഇവരെ ഒഴിവാക്കിയാലും പ്രതിപക്ഷനിരയിൽ 11പേർ ഉണ്ട്. ഇതോടെ മുന്നണിയിലെ പാർട്ടികളുമായി കൂടിയാലോചിച്ച് ഭാവി തീരുമാനമെന്ന് മുഖ്യമന്ത്രി വി. നാരായണ സാമി പ്രഖ്യാപിച്ചു. സർക്കാർ രാജിവെയ്ക്കുകയേ, അവിശ്വാസ പ്രമേയം പാസാകുകയോ ചെയ്താൽ സ്വഭാവികമായും രാഷ്ട്രപതി ഭരണം നിലവിൽ വരും. കേവലം ഒരാഴ്ച മാത്രം കാലാവധിയുള്ളതിനാൽ പ്രതിപക്ഷം സർക്കാർ രൂപീകരണ ശ്രമങ്ങൾ നടത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക