25-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പില്‍ അച്ചടക്കത്തോടെയും ഗൗരവത്തോടെയും സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് കാണാന്‍ കഴിഞ്ഞെതെന്നും തലശ്ശേരിയിലെ ജനത മേളയെ ഏറ്റെടുത്തെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പതിവ് മേളയില്‍ നിന്നും വ്യത്യസ്തമായി കൊച്ചിയില്‍ എത്തിയപ്പോള്‍ അത് യുവത്വത്തിന്റെ ആഘോഷമായി മാറുകയായിരുന്നു. അതോടൊപ്പം കൊച്ചിയിലും തലശ്ശേരിയിലും പുതുതായി കുറെ ആളുകളും മേള കാണാന്‍ എത്തിയിട്ടുണ്ട്. കമല്‍ പറഞ്ഞു.
നിറവയറുമായി കൂട്ടുക്കാരിയ്ക്കൊപ്പം നടി ലിസ ഹെയ്ഡന്റെ നൃത്തം
സാധാരണ മേള നടക്കുന്ന തിരുവനന്തപുരത്തേക്ക് ആളുകള്‍ വരാറാണ് പതിവ്. എന്നാല്‍ ഇത്തവണ മേള അവരെ തേടി എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം പ്രേക്ഷകരില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും ഉള്ള പ്രേക്ഷകരുടെ സിനിമയോടുള്ള സമീപനം ഒരു പോലെയാണ്. മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഇത് കാണാന്‍ സാധിക്കുന്നുണ്ട്. ചലച്ചിത്ര മേള മലബാറില്‍ നടത്തണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നാല്‍ അതിനു സാങ്കേതികമായ പ്രശ്നങ്ങള്‍ ഉണ്ട്. പ്രാദേശികമായി മേളകള്‍ എങ്ങനെ സംഘടിപ്പിക്കണം എന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. ഐ എഫ് എഫ് കെ നടത്തുക എന്നത് തന്നെ ഭാരിച്ച ഉത്തരവാദിത്തമാണ്. അപ്പോള്‍ മറ്റു വിവാദങ്ങള്‍ക്ക് ചെവികൊടുക്കാന്‍ നേരമില്ല. മേള സുഗമമായി നടത്തുക എന്നതാണ് ലക്ഷ്യം- കമല്‍ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ മേള നാലിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചത് ശരിയായിരുന്നു. എന്നാണ് ഓരോ മേള കഴിയുമ്പോഴും തങ്ങള്‍ക്ക് ബോധ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ മേള നടത്തുമ്പോള്‍ ആദ്യം പരിഗണനയില്‍ ഉണ്ടായിരുന്നത് കോഴിക്കോട് ആയിരുന്നു. എന്നാല്‍ തിയേറ്ററുകളുടെ ലഭ്യതക്കുറവാണ് മേള തലശ്ശേരിയിലേക്ക് മാറ്റാന്‍ കാരണം. അത് നല്ലൊരു തീരുമാനം ആയിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് തലശ്ശേരിയിലെ ജനങ്ങളില്‍ നിന്നും മേളയ്ക്ക് കിട്ടുന്ന പ്രതികരണം എന്നും കമല്‍ പറഞ്ഞു. മേളവിജയമാക്കിയ മലബാറിലെ സിനിമാ പ്രേമികള്‍ പ്രാദേശിക സംഘാടകകര്‍ എന്നിവര്‍ക്കും അക്കാദമി ചെയര്മാന് നന്ദി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക