ചരിത്രത്തിലാദ്യമായി തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നുവെന്നറിഞ്ഞപ്പോള് പ്രചാരണത്തിന് എന്ത് ചെയ്യണമെന്ന ആലോചനയിലായിരുന്നു തലശ്ശേരിയുടെ സ്വന്തം ചിത്രകാരനും കലാസംവിധായകനും മേളയുടെ പബ്ലിസിറ്റി കമ്മിറ്റി അംഗവുമായിരുന്ന സന്തോഷ് ചിറക്കര. നിരവധി ഇവന്റുകള്‍ക്ക് ഇന്‍സ്റ്റലേഷനുകളും ലോഗോയും രൂപകല്‍പ്പന ചെയ്ത് പരിചിതനായ സന്തോഷ് ചലച്ചിത്ര മേളയെ സ്വാഗതം ചെയ്യാന്‍ വ്യത്യസ്തമായ ഒരു കലാ സൃഷ്ടിയൊരുക്കണം എന്ന ചിന്തയിലായിരുന്നു. തലശ്ശേരി നഗരത്തിലെ പ്ലാസ്റ്റിക് കുപ്പി മാലിന്യം ഉപയോഗിച്ച് ഇന്സ്റ്റലേഷന് ചെയ്യാനായിരുന്നു ആദ്യ ചിന്ത. എന്നാല്‍ അതിലും മികച്ചതായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന അന്വേഷണത്തിലാണ് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ 1200 ചതുരശ്ര അടിയില്‍ വലിയ ഹോര്‍ഡിങ് കണ്ടെത്തുന്നത്. ഇന്സ്റ്റലേഷന് എന്ന ആശയം ഹോര്ഡിങ്ങിലേക്ക് വഴിമാറാന്‍ പിന്നീട് അധിക സമയം വേണ്ടിവന്നില്ല.
ഈ കലാസൃഷ്ടിയുടെ ചെലവ് മുഴുവന്‍ വഹിക്കാന്‍ സന്നദ്ധത അറിയിച്ച് വടകര ‘സര്‍ഗ്ഗാലയ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്’ സ്വമേധയാ മുന്നോട്ട് വന്നു. എന്നാല്‍ തങ്ങളുടെ കലാസൃഷ്ടികളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്ന സര്‍ഗ്ഗാലയയുടെ നിബന്ധന സന്തോഷിനെ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ഫോം ബോര്‍ഡും ചണചാക്കുകളും ഉപയോഗിച്ച് 1200 ചതുരശ്ര അടിയില്‍ തലശേരിയുടെ മണ്ണില്‍ ഐഎഫ്എഫ്കെയുടെ ലോഗോ ഉള്‍പ്പെടെ ചലച്ചിത്രോത്സവത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഹോര്‍ഡിങ് ഉയര്‍ന്നു. ഉപയോഗശൂന്യമായ 130 മീറ്റര്‍ ചണ ചാക്കുകളാണ് ഇതിനായി ഉപയോഗിച്ചത്. തിരക്കേറിയ നഗരത്തില്‍ ഒറ്റ ദിവസം കൊണ്ട് ഇത്തരത്തില്‍ ഒരു ഹോര്‍ഡിങ് എന്നത് ശ്രമകരമായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. അവിചാരിതമായി പെയ്ത കനത്ത മഴയും കാറ്റും കാര്യങ്ങള്‍ തകിടം മറിച്ചു. നനഞ്ഞ ചാക്കുകളുമായി തലശ്ശേരി ടൗണില്‍ ഒന്നിനും കഴിയാതെ വെറുതെ നില്‍ക്കേണ്ടി വന്ന ഒരു രാത്രി. സുഹൃത്തുക്കളായ ജിത്തു കോളയാട്, പ്രദീപ് ചൊക്ലി, ശ്രീകുമാര്‍ എരുവട്ടി എന്നിവര്‍ നല്കിയ പിന്തുണയും ധൈര്യവുമാണ് ഇത് പൂര്‍ത്തിയാക്കാന്‍ സഹായിച്ചതെന്ന് സന്തോഷ് ചിറക്കര പറഞ്ഞു. കലാമേളകളിലെ സ്ഥിരം സാന്നിധ്യമായ ‘ടീം തലശ്ശേരി’ എന്ന പതിനഞ്ചോളം പേരടങ്ങുന്ന കൂട്ടായ്മയുടെ സഹായവും ഈ കലാസൃഷ്ടിയൊരുക്കുന്നതില് സന്തോഷിന് തുണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക