സംസ്ഥാനത്ത് സ്വർണ വില കുത്തനെ താഴേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തിയ സ്വർണം ഒരാഴ്ചയായി തുടർച്ചയായി ഇടിയുകയാണ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയും പവന് 440 രൂപ കുറഞ്ഞ് 34,160 രൂപയും ആണ് ഇന്നത്തെ വില. ഇതോടെ 3 ദിവസത്തിനുള്ളിൽ 840 രൂപയാണ് പവന് കുറഞ്ഞത്.
ഫെബ്രുവരി 1 ന് രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ വില. പിന്നീട് ചില ദിവസങ്ങളിൽ സ്ഥിരത പ്രാപിച്ചതൊഴിച്ചാൽ തുടർച്ചയായി താഴേയ്ക്ക് പോയ സ്വർണത്തിന് ഈ മാസം മാത്രം 2640 രൂപയാണ് ഇടിഞ്ഞത്. സ്വർണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ ആഭരണ വാങ്ങലുകാർ കാത്തിരിക്കുന്നത് സംസ്ഥാനത്തെ സ്വർണ വ്യാപാര രംഗത്ത് ഇടിവിന് കാരണമായിട്ടുുണ്ടെന്ന് സ്വർണാഭരണ വ്യാപാരികൾ പറയുന്നു. അത്യാവശ്യത്തിനു സ്വർണം വേണ്ടവരൊഴികെ വാങ്ങൽ നീട്ടി വെക്കുകയാണ്.
രാജ്യാന്തര വിപണിയിൽ യു എസ് ട്രഷറി വരുമാനം ഉയർന്നതു മൂലം സ്വർണം നേരിടുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. ഇന്നലെ ബോണ്ട് വരുമാനം ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തിയിരുന്നു. ഇതാണ് സ്വർണത്തിന്റെ തിളക്കം കെടുത്തുന്ന പ്രധാന കാരണം. നഷ്ട സാധ്യതയില്ലാത്ത യുഎസ് ബോണ്ട് വരുമാനം വർദ്ധിച്ചതോടെ സ്വർണത്തിൽ നിന്നും ഓഹരിയിൽ നിന്നും നിക്ഷേപം പിൻവലിച്ച് ബോണ്ടിൽ നിക്ഷേപിക്കുന്ന സ്ഥിതിവിശേഷത്തിന്റെ സമ്മർദത്തിലാണ് മഞ്ഞ ലോഹവ്യാപാരം നടക്കുന്നത്.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നത് സ്ഥിതിഗതികൾ പ്രവചനതീതമാക്കുന്നുമുണ്ട്. ഏതായാലും വരു ദിവസങ്ങളിലും വില താഴാനാണ് സാധ്യത എന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇതിനിടെ ഹ്രസ്വകാല ലക്ഷ്യത്തോടെ സ്വർണ നിക്ഷേപത്തിനിറങ്ങരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. എന്നാൽ ഇപ്പോഴത്തെ ഇടിവ് ദീർഘകാല നിക്ഷേപ ലക്ഷ്യമുള്ളവർക്ക് അനുകൂലമാണെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക