കോവിഡ് വാക്സിനേഷന് സ്വീകരിച്ചതായി അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സാമൂഹിക നീതി വകുപ്പ്. ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം പോസ് ചെയ്ത് എടുത്തതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോർട്ട് ചെയ്തു. ഫോട്ടോ എടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും മന്ത്രി വസ്ത്രം മാറ്റി വാക്സിനേഷന് കുത്തിവെയ്പ് എടുത്തതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.
ആരോഗ്യമന്ത്രി വസ്ത്രത്തിനു പുറത്തുകൂടി ഇൻജക്ഷൻ എടുക്കുന്ന ചിത്രമാണ് വിമർശനത്തിന് ഇടയാക്കിയത്. വാക്സിൻ സ്വീകരിക്കാൻ മന്ത്രി കസേരയിൽ ഇരിക്കുകയും ആരോഗ്യപ്രവർത്തകർ സമീപം നിൽക്കുകയും ചെയ്യുന്ന പോസ് ആയിരുന്നു അഭികാമ്യം. കുത്തിവച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ എന്നും ചിലർ അഭിപ്രായപ്പെട്ടു.
മന്ത്രിമാരായ കെ.കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്ന് വാക്സിൻ സ്വീകരിച്ചിരുന്നു. വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാൽ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണമെന്നും ആരോഗ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.
ഡോ. മുഹമ്മദ് അഷീലിന്റെ വാക്കുകൾ:
“അത് വാക്സിനേഷന് എടുത്തതല്ല. വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്സിനേഷന് എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുമോ? അത് പ്രായോഗികമാണോ. മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരു വാര്‍ത്താ ചിത്രത്തിന് വേണ്ടി പോസ് ചെയ്തത് തന്നെയാണ്. അതില്‍ സംശയമില്ല. അതിന് ശേഷം വസ്ത്രം മാറ്റി ടീച്ചര്‍ കുത്തിവെയ്പ് എടുത്തു.
മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവര്‍ മണ്ടന്മാരാണോ? കുത്തിവെയ്ക്കുന്നില്ലാ എന്നത് കണ്ടു നിന്നവര്‍ക്ക് അറിയാമല്ലോ. മാധ്യമപ്രവര്‍ത്തകര്‍ മാറിയതിന് ശേഷമാണ് കുത്തിവെയ്പ് എടുത്തത്. സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ആ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ബുദ്ധിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കുത്തിവെയ്പ് എടുക്കുകയല്ല എന്നത് ചുറ്റും നിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്തൊരു അസംബന്ധമാണ് അത്തരം കമന്റുകള്‍.”
പ്രതികരിക്കാൻ ഇവിടെ എഴുതുക