ലക്നൗ: മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനാലുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ പോയ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ കഴിഞ്ഞദിവസമാണ് ആറ് ദിവസം മുമ്പ് കാണാതായ 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതി 22 വയസുള്ള ഹരീന്ദ്രയെ ഷിംലയില്‍ നിന്നാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ജോലിക്കിടെ വെള്ളം കുടിക്കാനായി അയല്‍വീട്ടിലേക്ക് പോയ കുട്ടി പിന്നെ തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടി വെള്ളം കുടിക്കാനായി പോയ വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മദ്യപിച്ച യുവാവിനെ മാത്രമാണ് അവിടെ കണ്ടെത്താനായത്.
ഫെബ്രുവരി ഇരുപത്തിയെട്ടിന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. കുട്ടിയെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന വയലില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള വീട്ടില്‍ ഒരു മൃതദേഹം കുഴിച്ചിട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരും നാട്ടുകാരും അവിടെ എത്തി. വീടിന്റെ പരിസരത്ത് പുതിയ കുഴി എടുത്തതായി കണ്ടെത്തിയ ഗ്രാമവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി മണ്ണ് മാറ്റിയപ്പോഴാണ മൃതദേഹം കണ്ടെത്തിയത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ യുവാവ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന പൊലീസ് വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. മതില് ചാടി അകത്തു കടന്ന പൊലീസ് മണ്ണ് ഇളകി കിടക്കുന്നത് കണ്ട് കുഴിച്ചുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക