ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളില്‍ നിന്ന് പുതിയ പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് തുരങ്കം നിര്‍മിക്കാന്‍ ആലോചന. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ മാറ്റം വരുത്തുന്നത്. എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും.
പദ്ധതി രൂപരേഖ പ്രകാരം പ്രധാനമന്ത്രിയുടെ വീടും ഓഫീസും സൗത്ത് ബ്ലോകിന്റെ ഭാഗത്താണ് വരിക. നോര്‍ത്ത് ബ്ലോക് ഭാഗത്താണ് ഉപരാഷ്ട്രപതിയുടെ വസതി. നിലവില്‍ ശ്രംശക്തി ഭവന് നിലനില്‍ക്കുന്ന സ്ഥലത്താണ് നിര്‍ദിഷ്ട എംപി ചേംബര്‍. സുരക്ഷയ്ക്കൊപ്പം, പുതിയ പാര്‍ലമെന്റ് സമുച്ചയം പൊതുജന സൗഹൃദമാക്കുക എന്ന ലക്ഷ്യവും തുരങ്കനിര്‍മാണത്തിന് പിന്നിലുണ്ട്.
വിശിഷ്ട വ്യക്തികള്‍ക്ക് മാത്രം പോകാവുന്ന തരത്തിലാകും തുരങ്കത്തിന്റെ നിര്‍മാണം. ടണല്‍ ഒറ്റവരിപ്പാതയായിരിക്കും. ഗോള്‍ഫ് വാഹനങ്ങളാകും യാത്രയ്ക്കായി ഉപയോഗിക്കുക.
രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റര്‍ നവീകരിക്കാനുള്ള പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക