ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം നടക്കുന്നതിനിടെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച കേസില്‍ രണ്ട് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ബി.ജെ.പി നേതാക്കളായ അഡ്വ. പ്രതീഷ് വിശ്വനാഥ്, സി.ജി. രാജഗോപാൽ എന്നിവര്‍ക്കാണ് കോടതി ജാമ്യമനുവദിച്ചത്. ഇരുവര്‍ക്കുമെതിരായ പരാതി ദുരുദ്ദേശ്യപരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ഉത്തരവിറക്കിയത്.
ഇവരെ അറസ്റ്റ് ചെയ്താലും 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ വിടണമെന്നാണ് നിർദേശം. അറസ്റ്റ് ചെയ്യാത്തപക്ഷം 15 ദിവസത്തിനകം കീഴടങ്ങി ജാമ്യമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. മൊഴി നൽകിയതിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
2019 നവംബർ 26നാണ് കേസിനാസ്പദമയ സംഭവം. ഭൂമാത ബ്രിഗേഡ് ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണമാവശ്യപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമീഷണർ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണി അക്രമിക്കപ്പെട്ടത്.
കാറിൽ നിന്നും സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് എടുക്കാനായി പോയപ്പോള്‍, പ്രതികൾ ശരണമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടു തന്റെ സമീപത്തേക്ക് വന്നെന്നും ഇതിലൊരാള്‍ മുഖത്തേക്ക് മുളക് സ്പ്രേ പ്രയോഗിച്ചെന്നുമാണ് ബിന്ദു അമ്മിണിയുടെ പരാതിയിലുള്ളത്. ദേഹത്ത് പിടിച്ചെന്നും ‘അർബൻ നക്സൽ’ എന്ന് വിളിച്ചെന്നും പരാതിയിലുണ്ടായിരുന്നു.
എന്നാൽ, ഹരജിക്കാരായ പ്രതികൾ ആക്രമണം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികളോ ദൃശ്യങ്ങളോ ഇല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നിട്ടും ഇവർക്കെതിരെ പരാതിയുന്നയിച്ചത് ദുരുദ്ദേശ്യപരമാണ്. ഇവർ ഒരു ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പോകാനെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 11 മാസം കഴിഞ്ഞാണ് ഹരജിക്കാരെ പ്രതിചേർത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക