തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രൂപം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാകും. സംസ്ഥാന സമിതി നേരത്തെ നല്കിയ ലിസ്റ്റില്‍ ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും പട്ടികക്ക് അന്തിമ രൂപം നല്‍കുക.
സംസ്ഥാന സമിതി നല്കിയ ലിസ്റ്റില്‍ പുതിയ പേരുകള്‍ ചില മണ്ഡലങ്ങളില്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ചര്‍ച്ച ചെയ്ത ശേഷമാകും സംസ്ഥാന സമിതി അന്തിമ ലിസ്റ്റിലെത്തുക.
രണ്ടുടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവില്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടത്. തോമസ് ഐസക്, ജി സുധാകരന്, പി ശ്രീരാമകൃഷ്ണന് തുടങ്ങിയവര്‍ക്കായി ജില്ലകളില്‍ നിന്നുയര്‍ന്ന സമ്മര്‍ദം വിലപ്പോയില്ല. പി ജയരാജനായി ഉയര്‍ന്ന മുറവിളികള്‍ അച്ചടക്ക നടപടിയിലേക്ക് കടക്കുകയും ചെയ്തു.
തരൂരില്‍ ഡോ. പി കെ ജമീലക്ക് പകരം മറ്റൊരു പേര് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. പകരം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി പി സുമോദിനെ നിയോഗിക്കണമെന്നാണ് നിര്‍ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ശാന്തകുമാരിയെ കോങ്ങാടിലേക്ക് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക