വേനൽ കടുക്കുമ്പോൾ സൂര്യാതപത്തിനൊപ്പം കരുതിയിരിക്കണം നിർജലീകരണവും. അമിതമായ ചൂടിൽ വിയർപ്പിലൂടെ ജലാംശവും സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളും നഷ്ടപ്പെട്ട് കടുത്ത തളർച്ച ഉണ്ടാക്കുന്ന അവസ്ഥയാണിത്.
തളർച്ചയും ക്ഷീണവും ഏറുന്നത് കുഴഞ്ഞുവീഴുന്നതിനും ഇടയാക്കിയേക്കാം. കൂടുതൽ നേരം വെയിലേറ്റു വീണുകിടന്നാൽ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്.
യാത്രയിലോ മറ്റു തിരക്കുകളിലോ ആണെങ്കിലും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പോംവഴി. വെളളം കയ്യിൽ കരുതാൻ മറക്കരുത്. മോരു വെള്ളം, കരിക്കൻ വെള്ളം, നേർത്ത പഴച്ചാറ് എന്നിവയും ആകാം.
ദിവസവും 12–15 ഗ്ലാസ് വെള്ളം കുടിക്കണം. (വൃക്ക രോഗം പോലുള്ള അസുഖ ബാധിതർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ). തണുത്ത കോളകളും മറ്റു സോഫ്റ്റ് ഡ്രിങ്കുകളും ആശ്വാസകരമായി തോന്നുമെങ്കിലും പരമാവധി ഒഴിവാക്കണം. പകരം കൂടുതൽ ഉപ്പോ പഞ്ചസാരയോ ചേർക്കാത്ത നാരങ്ങാവെള്ളം, ഗ്രീൻ ടീ എന്നിവ ധാരാളമായി കഴിക്കാം.
ചായ, കാപ്പി എന്നിവയുടെ അളവു കുറയ്ക്കണം. ഇടവേളകളിൽ പഴച്ചാറ് ആകാം. ചൂടിൽ നിന്നു ശമനം നേടാൻ ഐസ്ക്രീമിനെ ആശ്രയിക്കുന്നതു നിർജലീകരണം തടയില്ലെന്നു മാത്രമല്ല, കൊഴുപ്പിന്റെ അളവു കൂട്ടുകയും ചെയ്യും. ∙വേനൽക്കാലത്ത് ദഹന പ്രക്രിയ മന്ദീഭവിക്കുന്നതിനാൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം പരമാവധി ഒഴിവാക്കണം. പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക