കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞതായി തന്റെ പേരില്‍ വന്ന വാര്‍ത്ത നിഷേധിച്ച് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. പിതാവിലൂടെ തന്നിലേക്ക് പകര്‍ന്നതാണ് തന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് തനിക്കെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇന്നസെന്റ് പറയുന്നു.
സംസ്ഥാനത്ത് തുടര്‍ഭരണം ഇല്ലാതാക്കാന്‍ തന്റെ പേരില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയല്ലെന്നും ഇന്നസെന്റ് ഫെയ്സുബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞു കൊണ്ടാണ് ഇന്നസെന്റ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം.
എന്റെ പിതാവിലൂടെ എന്നിലേക്ക് പകര്‍ന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടര്‍ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തന്റെ ചില പരസ്യങ്ങള്‍ തെറ്റായിപ്പോയെന്ന് തോന്നുവെന്നും ഇന്നസെന്റ് പറഞ്ഞതായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലാണ് ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ വീണ്ടും ജനവിധി തേടിയെങ്കിലും ബെന്നി ബെഹനാനോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക