‘ഉറപ്പാണ് എല്‍ഡിഎഫ്’ സ്റ്റിക്കറുകള്‍ ഓട്ടോറിക്ഷകളില്‍ തുടരും. സ്റ്റിക്കര്‍ പതിപ്പിച്ച ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി തുടങ്ങിയതോടെ, നിശ്ചിത ഫീസ് അടച്ചാണ് സിഐടിയു അതിനെ നേരിട്ടത്. ഒരു ഓട്ടോറിക്ഷയ്ക്ക് 1920 രൂപ വീതം അടച്ചാണ് ഒരു മാസത്തേക്ക് സ്റ്റിക്കര്‍ പതിപ്പിക്കാന്‍ സിഐടിയു അനുവാദം നേടിയത്.
ഓട്ടോറിക്ഷകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികളെ വെല്ലുവിളിക്കുന്നതാണ് സിഐടിയു ചെയ്യുന്നതെന്നും അതിനെതിരെ പരാതി നല്‍കുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അനുവാദം ലഭിക്കാത്തവര്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും അറിയിച്ചിരുന്നു.
പരാതികള്‍ വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നതോടെ തലസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നത് നിയമവിധേയമാക്കാന്‍ സിഐടിയു തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക